Content | വിശുദ്ധ ഹെലീനാ രാജ്ഞി, കാൽവരി മലമുകളിൽ ഒരു കുരിശ് സ്ഥാപിച്ചിരുന്നു. പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. A.D 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ പുരാതന വസ്തു വീണ്ടെടുത്ത് യെരുശെലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു.
പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ് ഹെറാലിയസ് ചക്രവർത്തി കാൽവറിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ് ചക്രവർത്തി കുരിശ് ചുമന്നത്. കാൽവറിയുടെ കവാടത്തിലെത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായി. എത്ര ശ്രമിച്ചിട്ടും, മുന്നോട്ട് നടക്കാൻ സാധിക്കുന്നില്ല. അൽഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട് ഈ സമയം, യെരുശലേമിന്റെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സർവ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവർത്തിക്ക്, ഉടൻ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചു.
‘കുരിശുദ്ധാരണപെരുന്നാൾ’, ‘കുരിശുയർത്തൽപെരുന്നാൾ’, ‘വിശുദ്ധകുരിശ്പെരുന്നാൾ’, ‘വിശുദ്ധ റൂഡ്തടിപെരുന്നാൾ’, ‘റൂഡ്തടി കുർബ്ബാനപെരുന്നാൾ’-എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു.
കുരിശ്പ്രാർത്ഥനാക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാക്രമമാണ്. ‘പഴയ നിയമത്തിൽ’, മോശെ മരത്തൂണിൽ പിച്ചളസർപ്പത്തെ ഉയർത്തിയത്, ‘പുതിയ നിയമത്തിൽ’, യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്. നമ്മുടെ മാതൃ സഭ പാടുന്ന കുരിശിന്റെ വിജയഗാഥ, വീണ്ടെടുപ്പിന്റെ ഉപകരണത്തിന്റെ ഗാഥയാണ്. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണം, ആ മരണം കുരിശിൽ ആണെങ്കിൽ പോലും! അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും; ക്രൂശാനുഭവത്തിൽ പങ്കാളികളായി, കൂട്ടു വീണ്ടെടുപ്പുകാർ ആയിത്തീരും !
നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്, നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ് നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷയിലും, പരിശോധനയിലും, നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്. വീണ്ടെടുപ്പിന്റെ പൂർണ്ണതയും, നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതുമാണ്, മാമോദീസയിൽ നാം കുരിശ് വരയാൽ മുദ്രണം ചെയ്യപ്പെടുന്നത്! കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം; കുരിശ് വരക്കുമ്പോൾ, നാം നമ്മുടെ പൂർണ്ണ സ്വത്തത്തേയും ദൈവത്തിൽ അർപ്പിക്കുകയാണെന്ന് ബോധവാന്മാരാകാം-ദേഹവും, ദേഹിയും, ആത്മാവും, മനശക്തിയും, ചിന്തയും എല്ലാം എല്ലാം!
|