Content | ചങ്ങനാശേരി: പുന്നവേലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഫ്‌ഡിഎസ്എച്ച്ജെ എന്ന പയസ് യൂണിയനെ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ റിലീജിയസ് കോൺഗ്രിഗേഷന്‍ പദവിയിലേക്ക്. നാളെ ശനിയാഴ്ച രാവിലെ പത്തിന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. പുന്നവേലി മഠം ചാപ്പലിലാണ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം എഫ്‌ഡിഎസ്‌എച്ച്ജെയുടെ നവീകരിച്ച നിയമാവലി ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് പ്രകാശനം ചെയ്യും.
എഫ്‌ഡിഎസ്എച്ച്ജെ മദർ ജനറാൾ റോസ്, അതിരൂപതാ വികാരി ജനറാളും ഈ സന്യാസസമൂഹത്തിൻ്റെ ഡയറക്ടറുമായ മോൺ. വർഗീസ് താനമാവുങ്കൽ, എഫ്‌സിസി പ്രോവിൻഷ്യാൾ സിസ്റ്റർ ലീസ് മേരി, എൽഎസ്‌ഡിപി മദർ ജനറാൾ മേരി റോസിലി, സിസ്റ്റർ മരിയറ്റ് കൂലിപ്പുരയ്ക്കൽ എഫ്ഡിഎസ്എച്ച്ജെ തുടങ്ങിയവർ പ്രസംഗിക്കും.
1981 ഏപ്രിൽ 18ന് പുതുപ്പറമ്പിൽ വീട്ടിൽ പരേതരായ തോമസ് -മാമ്മി ദമ്പതികളുടെ മകളും സലേഷ്യൻ സമൂഹാംഗവുമായിരുന്ന മദർ മേരിക്കുട്ടിയാണ് സന്യാസ സമൂഹത്തിന് തുടക്കമിട്ടത്. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ആൻ്റണി പടിയറയുടെ അനുവാദത്തോടെയായിരിന്നു ആരംഭം. മനയ്ക്കച്ചിറ കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന്റെ കേന്ദ്രആസ്ഥാനം പുന്നവേലിയിലേക്ക് മാറ്റുകയായിരുന്നു. |