Content | പുന്നവേലി (കോട്ടയം): പുന്നവേലി കേന്ദ്രമാക്കിയുള്ള എഫ്‌ഡിഎസ്എച്ച്ജെ സന്യാസിനീ സമൂഹം എപ്പാർക്കിയൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. പുന്നവേലി മഠം ചാപ്പിലിൽ നടന്ന വിശുദ്ധ കുർബാനയെത്തുടർന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. എഫ് ഡിഎസ്എച്ച്ജെയുടെ നവീകരിച്ച നിയമാവലി മാർ ജോസഫ് പെരു ന്തോട്ടം ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്തിന് നൽകി പ്രകാശനം ചെയ്തു.
അതിരൂപത വികാരി ജനറാളും ഈ സമൂഹത്തിൻ്റെ ഡയറക്ടറുമായ മോൺ. വർഗീസ് താനമാവുങ്കൽ,എഫ്‌ഡിഎസ്എച്ച്‌ജെ മദർ ജനറൽ സിസ്റ്റർ റോസ് ചക്കാലക്കുന്നേൽ, എഫ്‌സിസി പ്രൊവിൻഷ്യാൾ ഡോ.സിസ്റ്റർ. ലീസ് മേരി, എൽഎസ്‌ഡിപി മദർ ജനറാൾ സിസ്റ്റർ മേരി റോസിലി, സിസ്റ്റർ മരിയറ്റ് കൂലിപ്പുരയ്ക്കൽ എഫ്ഡിഎസ്എച്ച് ജെ തുടങ്ങിയവർ പ്രസംഗിച്ചു.
1981 ഏപ്രിൽ 18ന് പുതുപ്പറമ്പിൽ വീട്ടിൽ പരേതരായ തോമസ് -മാമ്മി ദമ്പതികളുടെ മകളും സലേഷ്യൻ സമൂഹാംഗവുമായിരുന്ന മദർ മേരിക്കുട്ടിയാണ് സന്യാസ സമൂഹത്തിന് തുടക്കമിട്ടത്. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ ആൻ്റണി പടിയറയുടെ അനുവാദത്തോടെയായിരിന്നു ആരംഭം. മനയ്ക്കച്ചിറ കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന്റെ കേന്ദ്രആസ്ഥാനം പുന്നവേലിയിലേക്ക് മാറ്റുകയായിരുന്നു. |