Content | വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്റെ അധികാരത്തിന്റെ പ്രതീകമായ പത്രോസിന്റെ സിംഹാസനം ഒന്നര നൂറ്റാണ്ടിനിടെ ഇതാദ്യമായി പൊതു പ്രദര്‍ശനത്തിന്. 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പേടകത്തില്‍ നിന്നു മാറ്റി സിംഹാസനം ബസിലിക്കയുടെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ, പത്രോസിന്റെ ശവകുടീരത്തിന് തൊട്ട് മുകളിലായി പൊതു പ്രദര്‍ശനത്തിനുവെച്ചിരിക്കുന്നത്.
പുരാതനകാലം മുതല്‍ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മാർപാപ്പയുടെ അധികാരത്തെയാണ് സിംഹാസനം പ്രതിനിധീകരിക്കുന്നതെന്ന് കലാ ചരിത്രകാരിയായ എലിസബത്ത് ലെവ് സിഎൻഎയോട് പറഞ്ഞു. തീർത്ഥാടകർക്കും സന്ദർശകർക്കും ഡിസംബർ 8 വരെ ഇത് കാണാന്‍ അവസരമുണ്ടാകും. 1867-ൽ പയസ് ഒന്‍പതാമൻ മാർപാപ്പ, വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയും രക്തസാക്ഷിത്വത്തിൻ്റെ 1,800-ാം വാർഷികത്തിലാണ് സിംഹാസനത്തിന്റെ അവസാനത്തെ പ്രധാന പൊതുദർശനം നടന്നത്. 12 ദിവസത്തേക്കായിരിന്നു അന്ന് പൊതു പ്രദര്‍ശനം നടന്നത്.
|