| Content | ഒഹായോ: കത്തോലിക്ക വിശ്വാസികളെ ക്രിസ്തുമസിന് മുന്‍പ് ഒരുക്കുവാന്‍ ബൈബിൾ പഠന പരിപാടിയുമായി സെന്റ് പോൾ സെന്റർ. "അമേരിക്കയിലുടനീളം ബൈബിൾ" എന്ന് പേരിട്ടിരിക്കുന്ന ബൈബിൾ പഠനം നവംബർ 5ന് ആരംഭിക്കും. വിശ്വാസികളെ "ദൈവവചനത്തിനു" ചുറ്റും ഒരുമിച്ചുകൂട്ടി ദൈവവചന പഠനം നടത്തുവാനും ശിഷ്യത്വത്തിൽ വളരാനും, കർത്താവിൽ പരസ്പരം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നതാണ് പരിപാടിയെന്ന് സെന്റ് പോൾ സെന്റർ വ്യക്തമാക്കി.
ഒഹായോയിലെ സ്റ്റ്യൂബെൻവില്ലെ ആസ്ഥാനമായുള്ള സെന്റ് പോൾ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഓൺലൈൻ കോഴ്‌സുകൾ, ദൈവവചനവും ദൈവശാസ്ത്രവും സംബന്ധിച്ച അക്കാദമിക് പുസ്‌തകങ്ങൾ, രാജ്യത്തുടനീളമുള്ള വൈദികര്‍ക്കും സാധാരണക്കാർക്കും വേണ്ടിയുള്ള വിവിധ പരിപാടികൾ എന്നിവ സെന്‍റര്‍ സംഘടിപ്പിക്കുന്നുണ്ട്. ബൈബിളിൽ പ്രാവീണ്യമുള്ള വൈദികരുടെയും അല്‍മായരുടെയും ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെന്‍റര്‍ വ്യക്തമാക്കി.
"ബൈബിൾ അക്രോസ് അമേരിക്ക" ആയിരക്കണക്കിന് ആളുകള്‍ ഒരേസമയം പങ്കെടുക്കുന്നതിനാല്‍ അമേരിക്കയിലെ "ഏറ്റവും വലിയ ബൈബിൾ പഠന"മാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഹാലോ, ഫോക്കസ്, മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് സംഘടന പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ബെനഡിക്റ്റൈൻ വൈദികന്‍ ഫാ. ബോണിഫേസ് ഹിക്സ്, ഹീതർ ഖൈം, ഷെയ്ൻ ഓവൻസ്, കാറ്റി മക്ഗ്രാഡി, ഹാലോ സിഇഒ അലക്സ് ജോൺസ് എന്നീ നിരവധി പ്രമുഖര്‍ കോഴ്സില്‍ പങ്കാളികളാണ്.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} |