| Content | കെയ്റോ: ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭം മുതലുള്ളതെന്ന് കരുതപ്പെടുന്ന പുരാതന ആശ്രമം ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. മാർച്ച് അവസാനത്തിൽ ബെഹൈറ ഗവർണറേറ്റിലെ വാദി എൽ-നട്രൂണിൽ നിന്നാണ് ആശ്രമം കണ്ടെത്തിയതെന്ന് ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയം വ്യക്തമാക്കി. എഡി നാലാം നൂറ്റാണ്ട് മുതലുള്ളതെന്ന് കരുതപ്പെടുന്ന ആശ്രമമാണിത്.
21,528 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആശ്രമത്തിന് മൂന്ന് അടിയിൽ കൂടുതൽ കനമുള്ള മതിലുകളും ഏഴ് അടി ഉയരമുള്ള മുറികളുമുണ്ട്. കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഒരു തുറന്ന മുറ്റവും കണ്ടെത്തിയിട്ടുണ്ട്. സന്യാസിമാരുടെ മുറികള്‍, അടുപ്പുകൾ, അടുക്കളകൾ, സംഭരണ കേന്ദ്രങ്ങള്‍ എന്നിവ കെട്ടിടങ്ങളിലുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സന്യാസിമാരുടേതെന്ന് കരുതപ്പെടുന്ന അസ്ഥികൂട അവശിഷ്ടങ്ങളും, ചുമർ ചിത്രങ്ങളും വാസ്തുവിദ്യാ സവിശേഷതകളും പുരാവസ്തു ഗവേഷകർ കണ്ടെത്തി.
ഇഷ്ടികകൊണ്ട് നിർമ്മിച്ച നിലവറകളും താഴികക്കുടങ്ങളും ഉൾപ്പെടെ വിവിധ മേൽക്കൂര സംവിധാനങ്ങളുടെ ഉപയോഗം ആശ്രമത്തിലുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കുരിശുകൾ, ഈന്തപ്പനകൾ, വിവിധ സസ്യ, ജ്യാമിതീയ രൂപങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചുമർചിത്രങ്ങൾ എന്നിവയും ഉദ്ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന സന്യാസിമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന നിരവധി ലിഖിതങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വിശദമായ പഠനം നടത്തി ഗവേഷണം തുടരാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|