Content | ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴ രൂപതയിലെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി മാർപാപ്പ നിയമിച്ച മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 11നു നടക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ആലപ്പുഴ കത്തീഡ്രൽ പള്ളിയിൽ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. രൂപതയിലെ നാലാമത്തെ ബിഷപ്പാണു മോൺ. ജയിംസ് ആനാപറമ്പിൽ. അമലോത്ഭവ മാതാവിന്റെ തിരുനാൾ തലേന്ന് ആലപ്പുഴ കത്തീഡ്രൽ പള്ളിയിൽ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചത്.
ഇന്ത്യൻ സമയം 4.30നു വത്തിക്കാനിലും പ്രഖ്യാപനം നടന്നിരിന്നു. ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. വിൻസെന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിയുക്ത ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. 1962 മാർച്ച് ഏഴിനാണു കൊച്ചി കണ്ടക്കടവ് ആനാപറമ്പിൽ വീട്ടിൽ റാഫേലിന്റെയും ബ്രിജീത്തയുടെയും മകനായി ജയിംസ് റാഫേൽ ജനിച്ചത്.
1986 ൽ ബിഷപ്പ് ഡോ. പീറ്റർ ചേനപ്പറമ്പിലിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു. ആലപ്പുഴ രൂപതാ വികാരി ജനറൽ, ആലുവ കാർമൽഗിരി സെന്റ് ജോസഫ് സെമിനാരി അധ്യാപകൻ, റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും യഹൂദ പഠനത്തിൽ പോസ്റ്റ് മാസ്റ്റർ ഡോക്ടറേറ്റും നേടിയ മോൺ. ജയിംസ് ആനാപറമ്പിലിനു 12 ഭാഷകളില്‍ ജ്ഞാനമുണ്ട്. നിലവിൽ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ബൈബിൾ പരിഭാഷാ പണ്ഡിത സമിതി അംഗമാണ്.
|