Content | ജറുസലേം: തീവ്ര ഇസ്ളാമിക രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്ക് മേലുള്ള മുസ്ളിം മേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിനുള്ള പ്രതികരണമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം. ലോകത്തിൽ തന്നെ ഏറ്റവുമധികം ക്രൈസ്തവർ പീഡനത്തിനിരയാകുന്ന രാഷ്ട്രത്തിന്റെ അധികാരി എന്ന നിലയിൽ ഇറാൻ മന്ത്രിയുടെ സമാധാനം ആശംസിച്ചുകൊണ്ടുള്ള സന്ദേശം വിവാദപരമാണെന്നു അദ്ദേഹം പ്രസ്താവിച്ചു.
ക്രൈസ്തവ വിശ്വാസി എന്ന കാരണത്താൽ സ്വദേശത്ത് അഴിക്കുള്ളിലകപ്പെടുകയും അതേസമയം അവർക്ക് ക്രിസ്തുമസ് ആശംസ നേരുകയും ചെയ്യുന്നത് ഖേദകരമാണെന്നു നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാനിലെ ക്രൈസ്തവർ ക്രൂരപീഡനങ്ങൾക്കിരയാകുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. രഹസ്യ ആരാധന നടത്തുന്ന ദേവാലയങ്ങളില്‍ നിന്നും വി.ഗ്രന്ഥവും ഓഫീസ് സാമഗ്രികളും റെയ്ഡിൽ പിടിച്ചെടുത്തെന്നും മതനേതാക്കന്മാരെ തടവിലാക്കിയെന്നും സിബിഎന്‍ ന്യൂസാണ് അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്ലാമിക നേതൃത്വത്തിന്റെ മേധാവിത്വത്തിൽ യുവജനങ്ങൾ നിരാശരാണെന്നും നെത്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും ക്രൈസ്തവരെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിനെയും വർഷങ്ങളോളം അവരെ തടവിലാക്കുന്നതിനെതിരെയാണ് അദ്ദേഹം അന്ന്‍ രോഷം പ്രകടിപ്പിച്ചത്. അതേസമയം പീഡനങ്ങള്‍ക്ക് നടുവിലും ആയിരങ്ങളാണ് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. |