Content | ഭരണങ്ങാനം: സീറോ മലബാര്‍ സഭ വളരുന്ന മിഷ്ണറിസഭയാണെന്നും അതിനു വിശ്വാസത്തിന്റെ തിളക്കമുണ്ടെന്നും കല്‍ദായ കത്തോലിക്കാസഭ പാത്രിയര്‍ക്കീസ് മാര്‍ ലൂയീസ് റാഫേല്‍ സാക്കോ. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സുറിയാനിക്രമത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി പ്രസംഗിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്. തീര്‍ത്ഥാടനകേന്ദ്രത്തിലെത്തിയ പാത്രിയര്‍ക്കീസിനെയും മെത്രാന്‍സംഘത്തെയും റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് പാറയ്ക്കല്‍, ഫൊറോനാപള്ളി വികാരി ഫാ. അഗസ്റ്റിന് കൊഴുപ്പന്‍കുറ്റി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികൂല സാഹചര്യങ്ങളില്‍ ഞെരുക്കമനുഭവിക്കുന്ന സഭയാണ് കല്‍ദായ സഭയെന്ന് പാത്രിയര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. നൂറുകണക്കിനു വിശ്വാസികളും വൈദികരും വധിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് മര്‍ദനമേറ്റു. പതിനായിരക്കണക്കിനു വിശ്വാസികള്‍ സുരക്ഷിതസങ്കേതങ്ങളിലേക്കു പലായനം ചെയ്തു. സഭയില്‍ വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തകര്‍ക്കപ്പെടുകയും ഞെരുങ്ങുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം സുറിയാനിപൈതൃകം പേറുന്ന സീറോ മലബാര്‍ സഭയും ഉണ്ടെന്നതു ഞങ്ങള്‍ക്ക് ആശ്വാസമാണ്. ലോകമെങ്ങും സീറോമലബാര്‍സഭയില്‍ നിന്നുള്ള പ്രേഷിതരുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയും ആവേശവും പകരുന്നു. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും പൈതൃകത്തിലും നമുക്ക് ഒരുമിച്ചു നില്‍ക്കാമെന്നും പാത്രിയര്‍ക്കീസ് പറഞ്ഞു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. പ്രതിസന്ധികള്‍ക്കിടയില്‍ വിശ്വാസത്തിനു സാക്ഷ്യംവഹിക്കുന്ന ധീരനായ സഭാതലവനാണ് പാത്രിയര്‍ക്കീസെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കിര്‍ക്കുക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ യൂസിഫ് തോമസ്, ബാഗ്ദാദ് സഹായമെത്രാന്‍ മാര്‍ ബാസില്‍ യെല്‍ദോ, ഗ്രീക്ക് സഭയില്‍നിന്നുള്ള ബിഷപ് എമരിറ്റസ് മാര്‍ ദിമിത്രിയോസ് സലാക്കാസ്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, ഗ്രേറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങീ നിരവധി പേര് ചടങ്ങുകളില്‍ പങ്കെടുത്തു.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും പാത്രിയര്‍ക്കിസ് സന്ദര്‍ശിച്ചു. പൗരസ്ത്യ സഭകളായ കല്‍ദായ, സീറോ മലബാര്‍ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. റവ. ഡോ. പോളി മണിയാട്ട് സ്വാഗതവും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ കൃതജ്ഞതയും പറഞ്ഞു. റെക്ടർ റവ. ഡോ. ജോയി ഐനിയാടൻ ഉപഹാരം സമ്മാനിച്ചു.
|