News - 2024

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളുടെ പ്രധാന പരിഭാഷകൻ ഫാ. സെറാഫിം അന്തരിച്ചു

പ്രവാചക ശബ്ദം 13-02-2021 - Saturday

വാർസോ: ദൈവകരുണയുടെ അപ്പസ്തോലയായി ലോകം വാഴ്ത്തുന്ന വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌കയുടെ ഡയറിക്കുറിപ്പുകളുടെ തര്‍ജ്ജമയുടെ പേരില്‍ പ്രസിദ്ധനും മരിയന്‍ ക്ലറിക്സ്‌ സഭാംഗവുമായ ഫാ. സെറാഫിം മിഖാലെങ്കോ നിര്യാതനായി. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11ന് തന്റെ തൊണ്ണൂറാമത്തെ വയസ്സില്‍ മസ്സാച്ചുസെറ്റ്സിലെ പിറ്റ്ഫീല്‍ഡിലെ ബെര്‍ക്ക്ഷെയര്‍ മെഡിക്കല്‍ സെന്ററില്‍വെച്ചായിരുന്നു അന്ത്യം. വിശുദ്ധ ഫൗസ്റ്റീനയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ കൂടിയായിരുന്ന ഫാ. മിഖാലെങ്കോ, പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം ശക്തമായിരുന്ന 1970-കളില്‍ വിശുദ്ധയുടെ ഡയറിയിലെ പേജുകളുടെ ഫോട്ടോകള്‍ സംരക്ഷിച്ചതിന്റെ പേരിലും പ്രസിദ്ധനാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള വ്യക്തി കൂടിയായിരിന്നു അന്തരിച്ച ഫാ. മിഖാലെങ്കോ.

മരിയന്‍ ക്ലറിക്സ്‌ സഭയുടെ മധ്യസ്ഥയായ അമലോത്ഭവ മാതാവ് തന്റെ മകനെ വേണ്ടും വിധം ഒരുക്കിയ ശേഷമാണ് പിതാവിന്റെ സന്നിധിയിലേക്ക് നിത്യവിരുന്നിനായി അയച്ചെതന്നു മരിയന്‍ ക്ലറിക്സ്‌ സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരില്‍ ഒരാളായ ഫാ. കാസ് ച്വാലെക് പറഞ്ഞു. വേണ്ട കൂദാശകളെല്ലാം സ്വീകരിച്ച് യോഗ്യമായ മരണമായിരുന്നു ഫാ. മിഖാലെങ്കോയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1930 ഓഗസ്റ്റ് 30ന് മസ്സാച്ചുസെറ്റ്സില്‍ ജനിച്ച ഫാ. മിഖാലെങ്കോ 1956 മെയ് 20നാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. സെന്റ്‌ തോമസ്‌ അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാല, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഫാ. മിഖാലെങ്കോ അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗം പ്രൊഫസ്സറും സെമിനാരി ഫോര്‍മേറ്ററുമായി സേവനം ചെയ്തിട്ടുണ്ട്. മദര്‍ ആഞ്ചെലിക്കയുമായി സഹകരിച്ച് ‘ഇ.ഡബ്യു.ടി.എന്‍’ ലൂടെ ദൈവ കരുണയുടെ സന്ദേശം പ്രചരിപ്പിക്കുവാൻ ഇദ്ദേഹം മുന്‍കൈ എടുത്തിരുന്നു.

ഓസ്ട്രേലിയ, ഒഹിയോ, പെന്നിസില്‍വാനിയ, കണക്റ്റിക്യൂട്ട് എന്നിവിടങ്ങളിലെ അജപാലക ദൗത്യങ്ങള്‍ക്ക് പുറമേ മരിയന്‍ ക്ലറിക്സ്‌ സഭയുടെ പ്രവിശ്യയിലും, റോം ജെനറലേറ്റിലും പല ഉന്നതമായ പദവികളും ഫാ. മിഖാലെങ്കോ കൈകാര്യം ചെയ്തിട്ടുണ്ട്. വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌ക, വാഴ്ത്തപ്പെട്ട മിഗ്വെല്‍ സോപോകോ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, എന്നിവര്‍ക്ക് ശേഷം ദൈവ കരുണയുടെ ഭക്തിയും സന്ദേശവും പ്രചരിപ്പിച്ച വ്യക്തി എന്നാണ് മരിയന്‍ ക്ലറിക്സ്‌ സഭ ഫാ. മിഖാലെങ്കോയെ വിശേഷിപ്പിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഡിവൈന്‍ മേഴ്സി - നോ എസ്കേപ്പ്’ എന്ന അവാര്‍ഡിനര്‍ഹമായ ഡോക്യുമെന്ററിയുടെ ദൈവശാസ്ത്ര ഉപദേഷ്ടാവ് കൂടിയായിരുന്നു അന്തരിച്ച ഫാ. മിഖാലെങ്കോ.


Related Articles »