News - 2024

ചിലിയില്‍ നാളെ ദേശീയ ദിവ്യകാരുണ്യ ആരാധന ദിനം: പ്രത്യേക ശുശ്രൂഷകള്‍

പ്രവാചകശബ്ദം 24-09-2021 - Friday

സാന്‍റിയാഗോ: "ചിലിയെ മനസ്സില്‍ വെച്ചുകൊണ്ട് നമുക്ക് ദൈവത്തെ ആരാധിക്കാം" എന്ന പ്രമേയവുമായി മിഷന്‍ ഫാത്തിമ ചിലി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ ആരാധനാ ദേശീയ ദിനാചരണം നാളെ സെപ്റ്റംബര്‍ 25ന് നടക്കും. തെക്കേ അമേരിക്കൻ വൻ‌കരയിലെ തിരദേശ രാജ്യമായ ചിലിയിലെ മുഴുവന്‍ രൂപതകളും പങ്കെടുക്കുന്ന ദേശീയ ദിനാചരണം രാവിലെ 8 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയും, ജപമാല അര്‍പ്പണവും, പ്രത്യേക വിചിന്തനങ്ങളും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ദിവ്യകാരുണ്യ ദേശീയ ദിനത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടിയും, സമാധാനത്തിനും സാമൂഹ്യ നീതിയ്ക്കും ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ടിതമായ ഭരണഘടനക്ക് വേണ്ടിയും വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കും.

സാന്താ മരിയ ഡെ ലോസ് ഏഞ്ചലസ് രൂപതാധ്യക്ഷന്‍ ഫെലിപ്പെ ബക്കാരെസെയാണ് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സാന്റിയാഗോ സഹായ മെത്രാന്‍ ക്രിസ്റ്റ്യന്‍ കാസ്ട്രോ, ബിഷപ്പ് ക്രിസ്റ്റ്യന്‍ റോണ്‍കാഗ്ലിയോളോ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. ക്രിസ്തു സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യത്തിന്‌ മുന്നില്‍ ഒരുമിച്ചു നിന്നുകൊണ്ട് ഏക മനസ്സോടെ രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കു മറുപടി ലഭിക്കാതെ പോവുകയില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നു മിഷന്‍ ഫാത്തിമ ചിലിയുടെ കോര്‍ഡിനേറ്ററായ ആന്‍ഡ്രേസ് ജിമെനെസ് പറഞ്ഞു.

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവം നമ്മുടെ ഹൃദയങ്ങളെ സൗഖ്യപ്പെടുത്തുകയും, യേശുവിന്റെ കാലടികളെ പിന്തുടരുവാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വെച്ച് നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മിഷന്‍ ഫാത്തിമാ ചിലിയുടെ ഫേസ്ബുക്ക് പേജില്‍ ദിവ്യകാരുണ്യ ദിനാചരണത്തിന്റെ തത്സമയ സംപ്രേഷണം ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »