Tuesday Mirror - 2024

ബിഷപ്പ് അൾത്താര ബാലനായ സംഭവക്കഥ: ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 08-02-2022 - Tuesday

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം:. കൃത്യമായി പറഞ്ഞാൽ 1888. പത്രോസിന്റെ ബസിലിക്കയിലെ ഒരു അൾത്താരയിൽ ഒരു വൈദീകൻ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുന്നു. കുർബാനയ്ക്കു കൂടാൻ വരാമെന്നു പറഞ്ഞിരുന്ന അൾത്താര ബാലൻ വരാത്തതിനാൽ ആ വൈദീകൻ അല്പം അസ്വസ്ഥനായിരുന്നു. വൈദികന്റെ അസ്വസ്ഥത അടുത്ത ബെഞ്ചിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു മെത്രാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആ വൈദികന്റെ സമീപത്തെത്തി കാരണം അന്വോഷിച്ചു. നിശ്ചയിക്കപ്പെട്ട അൾത്താര ബാലൻ വന്നില്ല എന്നായിരുന്നു മറുപടി.

അച്ചന്റെ കുർബാനയ്ക്കു ശുശ്രൂഷകനാകാൻ എന്നെ അനുവദിക്കൂ. മെത്രാൻ ആ വൈദീകനോടു ആവശ്യപ്പെട്ടു.

"വേണ്ട പിതാവേ, ഒരു മെത്രാൻ അൾത്തര ബാലനായി എന്റെ കുർബാനയ്ക്കു ശുശ്രൂഷ ചെയ്യുന്നത് എനിക്കു ബുദ്ധിമുട്ടാണ് " വൈദീകൻ മറുപടി നൽകി. എന്തുകൊണ്ട് സാധിക്കില്ല? മെത്രാൻ മറു ചോദ്യം ഉന്നയിച്ചു. ഈ കുർബാനയ്ക്കു അച്ചന സഹായിക്കാൻ എനിക്കു കഴിയും മെത്രാൻ വീണ്ടുപറഞ്ഞു. "അങ്ങയെപ്പോലൊരാൾ എന്റെ കുർബാനയ്ക്കു സഹായിയാകുമ്പോൾ അതൊരു നാണക്കേടല്ല, ഞാൻ ഇതിനു സമ്മതിക്കില്ല" വൈദീകൻ പറഞ്ഞു.

ശാന്തമാകു അച്ചാ, വേഗം കുർബാനയ്ക്കു തയ്യാറാകൂ. ഒരു സ്നേഹശാസനയാണ് പിതാവിൽ നിന്നു ഇത്തവണ വന്നത്. മറ്റു വഴികളില്ലാതെ വൈദീകനു പിതാവിന്റെ ശാസന അനുസരിക്കേണ്ടി വന്നു. വളരെ വികാരാധീനനായി ആ വൈദീകൻ ആ ദിവ്യബലി പൂർത്തിയാക്കി. അവസാനം പിതാവിന്റെ മുമ്പിൽ മുട്ടുകുത്തി നന്ദി നിറഞ്ഞ ഹൃദയത്തോടെ ആ വൈദീകൻ പിതാവിന്റെ അനുഗ്രഹത്തിനായി ശിരസ്സു നമിച്ചു. വൈദികനേക്കാൾ 20 വയസ്സു പ്രായമുണ്ടായിരുന്ന ആ അൾത്താര ബാലന്റെ പേര് ഗ്യൂസെപ്പെ മെൽചിയോറെ സാർട്ടോ എന്നായിരു ആയിരുന്നു. അന്നദ്ദേഹം ഇറ്റലിയിലെ മാന്തുവാ രൂപതയുടെ മെത്രാനായിരുന്നു.

1893 വെനസീലെ പാത്രിയാർക്കീസായി തീർന്ന സാർട്ടോ മെത്രാൻ 1903-ൽ പത്താം പീയൂസ് എന്ന നാമത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ മാർപാപ്പയായി തീർന്നു. 1914 വരെ സഭയെ ഭരിച്ച പത്താം പീയൂസ് മാർപാപ്പയെ 1954ൽ വിശുദ്ധനായി പ്രഖ്യാപിച്ചു. ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്


Related Articles »