Youth Zone

ഒമാനിന്റെ ചരിത്രത്തിലാദ്യമായി തിരുപ്പട്ട സ്വീകരണം

പ്രവാചകശബ്ദം 01-04-2022 - Friday

മസ്കറ്റ്: പടിഞ്ഞാറേ ഏഷ്യയിലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഒമാന്റെ ചരിത്രത്തില്‍ ഇതാദ്യമായി പൗരോഹിത്യ പട്ട സ്വീകരണം. സലേഷ്യന്‍ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രോവിന്‍സ്‌ അംഗമായ ഫാ. ഡിക്സന്‍ യൂജിനാണ് സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക വികാരിയും, നോര്‍തേണ്‍ അറേബ്യയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് പോള്‍ ഹിൻഡറിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്. ഒമാനില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ് ഫാ. ഡിക്സന്‍. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും തിരുപ്പട്ട സ്വീകരണ ചടങ്ങ് വളരെ മനോഹരമായിരുന്നുവെന്ന് ബിഷപ്പ് സ്മരിച്ചു.

തിരുപ്പട്ടം സ്വീകരിച്ച ഫാ. ഡിക്സന്‍ പള്ളിയിലെ അള്‍ത്താര ബാലനായിരുന്നുവെന്നും, ഇവിടത്തെ സ്കൂളില്‍ പഠിച്ച ശേഷമാണ് സലേഷ്യന്‍ സഭയില്‍ അദ്ദേഹം ചേര്‍ന്നതെന്നും ബിഷപ്പ് പറഞ്ഞു. ഇടവകയുടെ ചൈതന്യവും, സമൃദ്ധിയുമാണ്‌ ഫാ. ഡിക്സനെ പ്രാര്‍ത്ഥനയിലും ഉപവിയിലും ജീവിക്കുവാനും, ആവശ്യമുള്ളവരോട് ശ്രദ്ധയും കരുണയും കാണിക്കുവാനും പ്രാപ്തനാക്കിയതെന്ന്‍ പറഞ്ഞ മെത്രാന്‍, മറ്റ് ചെറുപ്പക്കാരുമായി വര്‍ഷങ്ങളായി അദ്ദേഹം വളര്‍ത്തിയെടുത്ത ബന്ധം സമര്‍പ്പിത ജീവിതം ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാവുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ഫിലിപ്പീന്‍സ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടുന്ന ഒമാനിലെ പ്രവാസി സഭ ശക്തമായ സാമുദായിക ബോധവും, ആത്മീയതയുമുള്ള സഭയാണെന്നു ബിഷപ്പ് ഹിന്‍ഡര്‍ ഓർമ്മിപ്പിച്ചു. അജപാലക പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരുടേയും ആവശ്യങ്ങള്‍ മാനിക്കുകയെന്നതാണ് ഗള്‍ഫ് സഭ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മെത്രാന്‍ ചൂണ്ടിക്കാട്ടി.

മസ്കറ്റിലെ രണ്ട് ഇടവകകള്‍ക്ക് പുറമേ, ‘യു.എ.ഇ’യോട് അതിര്‍ത്തി പങ്കിടുന്ന മേഖലയിലും, മസ്കറ്റില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സലാലയിലുമായി രണ്ടു കത്തോലിക്കാ ഇടവകകള്‍ കൂടി ഒമാനിലുണ്ടെന്നും ഇവക്ക് രണ്ടിനുമായി ഒരു പുരോഹിതന്‍ മാത്രമാണ് ഉള്ളതെന്നും, ഈ ഇടവകാംഗങ്ങളില്‍ ആരും തന്നെ ഒമാന്‍ പൗരന്‍മാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുപ്പട്ട സ്വീകരണത്തിനും കുട്ടികളുടെ വിശ്വാസ സ്ഥിരീകരണത്തിനും പുറമേ, ഒമാനിലെ വൈദികരുടെ കൂടിക്കാഴ്ചക്കും കഴിഞ്ഞ വാരാന്ത്യത്തില്‍ മസ്കറ്റ് സാക്ഷ്യം വഹിച്ചു.