News - 2024

പാലസ്തീന്‍ മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനിടയിലെ ഇസ്രായേലി ആക്രമണം: അപലപിച്ച് ക്രൈസ്തവ നേതൃത്വം

പ്രവാചകശബ്ദം 18-05-2022 - Wednesday

ജെറുസലേം: പാലസ്തീൻ വംശജയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ എന്ന മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനിടയിൽ ഇസ്രായേലി പോലീസ് നടത്തിയ ആക്രമണത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കൾ ശക്തമായി അപലപിച്ചു. സംഭവം ക്രൈസ്തവരെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. മെയ് പതിമൂന്നാം തീയതി വെസ്റ്റ് ബാങ്കിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മെൽക്കൈറ്റ് ഗ്രീക്ക് സഭാംഗമായ ഷിരീൻ കൊല്ലപ്പെടുന്നത്.

പ്രസ്സ് എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. അൽജസീറയ്ക്ക് വേണ്ടിയാണ് ഷിരീൻ അബു അക്ലേ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ അൽ ജസീറയുടെ ഒരു പ്രൊഡ്യൂസറിനും പരിക്കേറ്റിരുന്നു. സെന്റ് ജോസഫ് എന്ന പേരിലുള്ള ജറുസലേമിലെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നടന്ന ചടങ്ങിലേക്കാണ് ഗ്രനേഡും, ലാത്തിയുമായി ഇസ്രായേലി പോലീസ് ഇരച്ചുകയറിയത്. സഭയ്ക്കും, ആരോഗ്യ കേന്ദ്രത്തിനും, മരിച്ചവ്യക്തിയുടെ ഓർമകൾക്കും ബഹുമാനം നൽകാത്ത പ്രവർത്തിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു.

ആക്രമണം മൂലം മൃതദേഹത്തിന്റെ പെട്ടി വഹിച്ചിരുന്നവർ അത് താഴെ ഇടാനുള്ള സാധ്യത പോലും ഉണ്ടായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മൃതസംസ്കാര ശുശ്രൂഷകളെ പറ്റി പോലീസിന് നേരത്തെ വിവരം നൽകിയിരുന്നതാണെന്ന് മരണമടഞ്ഞ മാധ്യമപ്രവർത്തകയുടെ സഹോദരൻ അസോസിയേറ്റഡ് പ്രസ് മാധ്യമത്തോട് പറഞ്ഞു. ഔവർ ലേഡി ഓഫ് ദി അനൺസിയേഷൻ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർ ബാറ്റിസ്റ്റ പിസബല്ല നേരത്തെ രംഗത്തുവന്നിരുന്നു.


Related Articles »