Saturday Mirror

മറിയത്തിന്റെ വിമലഹൃദയ തിരുനാൾ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ..!

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 25-06-2022 - Saturday

ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം (അതായത് ഇന്ന്‍) തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തിന്റെ ശക്തി, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ ഏതൊക്കെ? വിമലഹൃദയത്തിലെ വിവിധ പ്രതീകങ്ങൾ ഏതൊക്കെയാണ്? ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്.

മറിയത്തിന്റെ സ്നേഹത്തിന്റെ അടയാളം ‍

അനാദികാലം മുതലേ ഹൃദയം സ്നേഹത്തിന്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ അമ്മയുടെ സഹ രക്ഷകസ്നേഹവും വെളിവാക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി ഫാത്തിമാ സന്ദേശങ്ങളുടെ ഭാഗം തന്നയാണ്. ലോക പ്രശ്നങ്ങൾക്കു പരിഹാരമായും ആത്മാക്കൾ നരകത്തിൽ പോകുന്നതു തടയാനുള്ള രാക്ഷാമാർഗ്ഗമായും മറിയം തന്നെ നിർദേശിക്കുന്ന മറുമരുന്നാണ് വിമലഹൃദയ ഭക്തി.

വിമലഹൃദയ ഭക്തി: ഈശോ ആഗ്രഹിച്ച ഭക്തി ‍

1917 ജൂലൈയിലെ മൂന്നാം ഫാത്തിമാ ദർശനത്തിൽ, പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരത മറിയം കാണിച്ചു കൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകര കാഴ്ച കണ്ടു അവർ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നുവെന്നു കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചു തള്ളേണ്ട തമാശയല്ലന്നാണ് പഠിപ്പിച്ച മറിയം നരകത്തിൻ്റെ ഭയാനകമായ കാഴ്ചകൾക്കു ശേഷം അവളുടെ വിമലഹൃദയത്തോടുള്ള ഭക്തിയും പാപപരിഹാരത്തിനായി അഞ്ചു ആദ്യ ശനിയാഴ്ചകളിൽ പാപ സങ്കീർത്തനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കുവാനും റഷ്യയെ മറിയത്തിൻ്റെ വിലമ ഹൃദയത്തിനു പ്രതിഷ്ഠിക്കുവാനും ആവശ്യപ്പെട്ടു.

ജൂണിൽ പരിശുദ്ധ. മറിയം ലൂസിക്കു ദർശനം നൽകിയപ്പോൾ ഇപ്രകാരം പറഞ്ഞു, " ഈശോയ്ക്കു ലോകത്തിൽ എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണമെന്നു ആഗ്രഹമുണ്ട്.ഇതു അംഗീകരിക്കുന്നവർക്കു രക്ഷ ഞാൻ വാഗ്ദാനം ചെയ്യുന്നു. ആ ആത്മാക്കളെ ദൈവത്തിൻ്റെ കീരീടം അലങ്കരിക്കാൻ ഞാൻ ഉപയോഗിക്കുന്ന പുഷ്പങ്ങളെപ്പോലെ ദൈവം സ്നേഹിക്കുന്നു."

പ്രായശ്ചിത്ത ഭക്തി ‍

മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ഒരു പ്രായശ്ചിത്ത ഭക്തിതിയാണ്. ഈശോയുടെയും മാതാവിൻ്റെയും ഹൃദയങ്ങൾ നേരിടുന്ന നിന്ദാപമാനങ്ങൾക്കുള്ള പരിഹാരമാണ് വിമല ഹൃദയ ഭക്തി . 1917 ജൂൺ മാസത്തിൽ ഫാത്തിമായിൽ മറിയം ദർശനം നൽകിയപ്പോൾ അവൾ ഇടയ കുട്ടികളെ തൻ്റെ തുറന്ന കരം കാട്ടികൊടുത്തു മറിയത്തിൻ്റെ വലത്തുതു കൈയ്യിൽ മുള്ളുകളാൽ തുളയ്ക്കപ്പെട്ട ഒരു ഹൃദയമായിരുന്നു. മനുഷ്യ പാപങ്ങളാൽ നന്ദനമേക്കകപ്പെട്ട പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമായിരുന്നു അത്. ആ ഹൃദയം അനുഭവിക്കുന്ന നിന്ദനത്തിനു ഞങ്ങൾ പരിഹാരം ചെയ്യണമെന്നു മറിയം ഓർമ്മപ്പെടുത്തി.

മറിയത്തിന്റെ വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ ‍

പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പാപങ്ങൾ അഞ്ചെണ്ണമാണ്.

1) മാതാവിന്റെ അമലോത്ഭവ ജനത്തിനെതിരായുള്ള പാപങ്ങൾ , അതായത് ജന്മപാപത്തിന്റെ മാലാന്യം ഏക്കാതെ ജനിച്ചവളാണന്നു വിശ്വസിക്കാത്തവർ.

2) മറിയത്തിന്റെ നിത്യകന്യാകാത്വത്തിനെതിരായ പാപങ്ങൾ — വിശുദ്ധിക്കെതിരായ പാപങ്ങൾ ,അതുപോലെ യേശുവിന്റെ ജനനത്തിനു മുമ്പും ശേഷവും മറിയം കന്യകയായിരുന്നു എന്നു വിശ്വസിക്കാത്തവർ.

3)മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായ പാപങ്ങൾ - പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തതും, അമ്മയുടെ പ്രത്യേക പദവികൾ അംഗീകരിക്കാത്തത്.

4) കൊച്ചു കുട്ടികളെ നശിപ്പിക്കുന്നത്: "ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ എന്തെന്നാൽ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് " എന്നു യേശു പഠിപ്പിക്കുന്നു. കൊച്ചു കുട്ടികളെ നശിപ്പിക്കുകയും അവർക്കു ദുർമാതൃക നൽകുകയും അവരുടെ നിഷ്കളങ്കത നശിപ്പിക്കുകയും ചെയ്യുന്നതു പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു.

5) പരിശുദ്ധ അമ്മയുടെ ചിത്രങ്ങളെയും രൂപങ്ങളെയും നിന്ദിക്കുന്നത്.

വിമല ഹൃദയത്തിന്റെ ശക്തി ‍

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ചു ജീവിച്ച കുട്ടികളായ ജസീന്തയെയും ഫ്രാൻസിസ്കോയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പ അവര “ചെറിയ ബലി വസ്തു”; , “ ഒരു ചെറിയ മിസ്റ്റിക് ” എന്നാണ് അവര യഥാക്രമം വിശേഷിപ്പിച്ചത്. എന്നാൽ ഫാത്തിമാ ദർശനങ്ങളിലെ മൂന്നാമത്തെ വ്യക്തിയായ ലൂസിയെ ഈ ഭൂമിയിൽ ദീർഘനാൾ ജീവിക്കാൻ ദൈവം തിരുമനസ്സായി. പോർച്ചുഗലിലെ കോയിബ്രായിലുള്ള ഒരു കർമ്മലീത്താ മിണ്ടാമഠത്തിൽ തൊണ്ണൂറു വയസ്സുവരെ ജീവിച്ചു.

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സ്നേഹവും ഭക്തിയും സമർപ്പണവും പ്രചരിപ്പിക്കുക ആയിരുന്നു സി. ലൂസിയുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ. ജസീന്തക്കു നൽകിയ ഒരു സന്ദേശത്തിൽ പരിശുദ്ധ അമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്: “ എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്നു എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക, യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തിൽ നിന്നു സമാധാനം തേടുക, ദൈവം എന്റെ വിമല ഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു"

മറിയത്തിന്റെ വിമല ഹൃദയം: പ്രതീകങ്ങൾ ‍

മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ചിത്രത്തിൽ അവളുടെ ഹൃദയം ശരീരത്തിന്റെ പുറത്തു ദൃശ്യമാണ്. മനുഷ്യ മക്കളോടുള്ള മറിയത്തിന്റെ അളവറ്റ സ്നേഹമാണ് അത് കാണിക്കുന്നത്. മറിയത്തിൻ്റെ സ്നേഹത്തെ അവളിൽത്തന്നെ ഒതുക്കി നിർത്താൻ അവൾക്കാവില്ല എന്നു ഈ ഹൃദയം ലോകത്തോടു പറയുന്നു. ചില ചിത്രങ്ങളിൽ പരിശുദ്ധ കന്യകാമറിയം തൻ്റെ കരങ്ങളിൽ ഹൃദയം പിടിച്ചിരിക്കുന്നതായും അല്ലങ്കിൽ അവളുടെ ഹൃദയത്തിലേക്ക് വിരൽ ചൂണ്ടന്നതായും ചിത്രീകരിച്ചിരിക്കുന്നു. തന്റെ അടുത്തു വരുന്ന എല്ലാവർക്കും മാതൃസ്നേഹവും കരുതലും നൽകാനുള്ള മറിയത്തിൻ്റെ സന്നദ്ധയാണ് ഇതു വ്യക്തമാക്കുക.

രണ്ടാമതായി അവളുടെ ഹൃദയത്തിൽ അഗ്നിനാളങ്ങൾ കാണാം ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള മറിയത്തിൻ്റെ തീക്ഷ്‌ണതയുള്ള സ്നേഹത്തിന്റെ അടയാളമാണ് അഗ്നിനാളങ്ങൾ.

മറിയത്തിന്റെ ഹൃദയത്തിനു ചുറ്റും വെളുത്ത റോസാപ്പൂക്കൾ ഉണ്ട്. മറിയത്തിന്റെ അമലോത്ഭവ ജനനത്തിൻ്റെയും പരിശുദ്ധിയുടെയും പ്രതീകമാണത്. ചില ചിത്രങ്ങളിൽ ഹൃദയത്തിനു മുകളിൽ ലില്ലി പൂക്കൾ കാണാം ഇതും മറിയത്തിന്റെ നിർമ്മലതയെയാണു സൂചിപ്പിക്കുക.

അവളുടെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകുന്നുണ്ട്. ലൂക്കാ സുവിശേഷത്തിൽ ഈശോയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുമ്പോൾ ശിമയോൻ പറഞ്ഞ പ്രവചനത്തിലേക്കാണ് അതു വിരൽ ചൂണ്ടുന്നത്. മറിയം ജീവിതകാലത്തു കടന്നു പോകേണ്ടി വന്ന സഹനങ്ങൾ, പ്രത്യേകിച്ചു പ്രിയസുതൻ്റെ കുരിശു മരണത്തെ അതു സൂചിപ്പിക്കുന്നു.

മറിയത്തിന്റെ വിമലഹൃദയത്തിനു ചുറ്റുമുള്ള പ്രകാശരശ്മികൾ വെളിപാടിന്റെ പുസ്തകത്തിൽ മറിയത്തെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന "സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ." (വെളിപാട്‌ 12 : 1) എന്നതിലേക്കു വെളിച്ചം വീശുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »