Faith And Reason - 2024

'ക്രൈസ്തവ വിശ്വാസം അവര്‍ക്ക് തടസം': ഫുട്ബോള്‍ ക്ലബ്ബിന്റെ എക്സിക്യുട്ടീവ് പദവി ഉപേക്ഷിച്ച് ഓസ്ട്രേലിയന്‍ സ്വദേശി

പ്രവാചകശബ്ദം 08-10-2022 - Saturday

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായുള്ള എസ്സെന്‍ഡന്‍ ബോംബേഴ്സ് എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായതിന്റെ തൊട്ടടുത്ത ദിവസം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ആന്‍ഡ്ര്യൂ തോര്‍ബേണ്‍ പദവി രാജിവെച്ചു. മെല്‍ബണ്‍ ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള സിറ്റി ഓണ്‍ എ ഹില്‍ ദേവാലയത്തിന്റെ ചെയര്‍മാനാണ് അന്‍പത്തിയേഴു വയസ്സുള്ള തോര്‍ബേണ്‍. ക്ലബ്ബിന്റെ സി.ഇ.ഒ ആകണോ അതോ ആംഗ്ലിക്കന്‍ ദേവാലയത്തിന്റെ ചെയര്‍മാന്‍ സ്ഥാനം വേണോയെന്ന് തീരുമാനിക്കുവാന്‍ എസ്സെന്‍ഡന്‍ പ്രസിഡന്റ് ഡേവിഡ് ബര്‍ഹാം തോര്‍ബേണിനോട് ആവശ്യപ്പെട്ടിരുന്നു. ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്ന നിലപാട് സ്ഥിരീകരിച്ചതാണ് രാജിയിലേക്ക് വഴിതുറന്നതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തന്റെ വ്യക്തിപരമായ ക്രിസ്തീയ വിശ്വാസം പൊതുമണ്ഡലങ്ങളില്‍ മറ്റുള്ളവര്‍ക്ക് സഹിക്കുകയില്ലെന്ന്‍ തനിക്ക് വ്യക്തമായി അറിയാമെന്ന്‍ രാജിവെച്ച ശേഷം തോര്‍ബേണ്‍ പ്രതികരിച്ചു. ''ഞാൻ ആരാണെന്നതിൽ എന്റെ വിശ്വാസമാണ് പ്രധാനം. 20 വർഷം മുമ്പ് യേശുവിലുള്ള വിശ്വാസത്തിലേക്ക് വന്നതിനുശേഷം, എന്റെ ജീവിതത്തിൽ അഗാധമായ മാറ്റം ഞാൻ കണ്ടു, ദൈവം എന്നെ ഒരു മികച്ച ഭർത്താവും പിതാവും സുഹൃത്തും ആക്കിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല നേതാവാകാനും അത് എന്നെ സഹായിച്ചിട്ടുണ്ട്''. തോര്‍ബേണ്‍ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു. അതേസമയം പൊതു കായിക രംഗത്തു നിന്നും ക്രൈസ്തവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ഓസ്ട്രേലിയയിലെ കത്തോലിക്ക മെത്രാപ്പോലീത്തമാര്‍ പറഞ്ഞു.

എസ്സെന്‍ഡന്റെ നടപടി വിവേചനപരവും, വൈവിധ്യത്തെ മാനിക്കാത്തതുമാണെന്നും, വിശ്വാസികളെ ഉള്‍കൊള്ളുവാനോ പിന്തുണക്കുന്നവരോട് നീതിപുലര്‍ത്തുവാനോ കഴിയില്ലെങ്കില്‍ പുതിയൊരു ക്ലബ്ബ് കണ്ടെത്തേണ്ട സമയമായെന്നും, വളരെക്കാലമായി ക്ലബ്ബിനെ പിന്തുണച്ചുകൊണ്ടിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ക്ലബ്ബ് നേതൃത്വത്തിന് സ്വീകാര്യമാകുമോ എന്ന സംശയത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹിഷ്ണുതയുടെയും, പാര്‍ശ്വവല്‍ക്കരണത്തിന്റെയും ഉദാഹരണമാണ് എസ്സെന്‍ഡന്റെ നടപടിയെന്നു സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ പ്രതികരിച്ചു. സഹിഷ്ണുത, ഉള്‍കൊള്ളല്‍, വൈവിധ്യം എന്നിവയുണ്ടെന്ന് വീമ്പിളക്കുന്നവര്‍ ക്രൈസ്തവരെ ഒഴിവാക്കുന്നതിനെ കുറിച്ച് സ്വയം ചിന്തിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക സെന്‍സസ് അനുസരിച്ച് ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 43.9% ക്രൈസ്തവരില്‍ 20% കത്തോലിക്കരാണ്.


Related Articles »