Life In Christ - 2024

ഭവനരഹിതരുടെ കണ്ണീര്‍ തുടച്ച് സ്പെയിനിലെ കത്തോലിക്ക സന്നദ്ധ സംഘടന; അഭയമേകിയത് 37000 ഭവനരഹിതർക്ക്

പ്രവാചകശബ്ദം 31-10-2022 - Monday

മാഡ്രിഡ്: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സ്പെയിന്‍ വിഭാഗം കഴിഞ്ഞ വര്‍ഷം അഭയം നല്‍കിയത് 37000 ഭവനരഹിതർക്ക്. 400 കേന്ദ്രങ്ങളിലാണ് പാർപ്പിടത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട ഭവനരഹിതർക്ക് കാരിത്താസ് ആശ്രയം നൽകിയത്. താൽക്കാലികമായി താമസിക്കാൻ സാധിക്കുന്ന ഫ്ലാറ്റുകളിലും, 24 മണിക്കൂറും സഹായം എത്തിക്കാൻ സാധിക്കുന്ന ഷെൽട്ടറുകളിലും, അപ്പാർട്ട്മെന്റുകളിലുമായാണ് ഇവരിൽ പകുതിയോളം ആളുകൾ താമസിച്ചത്. സ്ത്രീകൾക്കും, കുട്ടികൾക്കും പ്രത്യേക താമസസൗകര്യവും സംഘടന നൽകിയിരുന്നു. ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ അടക്കമുള്ളവ ഇവിടെയെല്ലാം താമസിക്കുന്നവർക്ക് കൃത്യസമയത്ത് തന്നെ സംഘടന എത്തിച്ചു നൽകി.

കൂടാതെ വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുവാന്‍ പ്രത്യേക തൊഴിൽ പരിശീലനവും ഭവനരഹിതർക്ക് നൽകാൻ കാരിത്താസ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരിന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റു സ്ഥലത്തേക്കു മാറി താമസിക്കുന്ന ആളുകളല്ലാതെ, ഭവനരഹിതരായ വേറെയും ആളുകൾ ഉണ്ടെന്നാണ് സംഘടന പറയുന്നത്. ഇവർക്കുള്ള താമസസൗകര്യവും ലഭ്യമാക്കാൻ അവർ സർക്കാരില്‍ സമ്മര്‍ദ്ധ ശ്രമവും നടത്തുന്നുണ്ട്. തെരുവിലും, നഗര ഗ്രാമപ്രദേശങ്ങളിലും, പ്രശ്ന ബാധിത സ്ഥലങ്ങളിലും താമസിക്കുന്ന ആളുകൾക്ക് സഹായം നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് സ്പേയിനിലെ കാരിത്താസിന്റെ ഭവനരഹിതർക്ക് വേണ്ടിയുള്ള പദ്ധതിയുടെ ചുമതല വഹിക്കുന്ന മരിയ സാൻഡോസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന കത്തോലിക്ക ദുരിതാശ്വാസ, വികസന, സാമൂഹിക സേവന സംഘടനകളുടെ കൂട്ടായ്മയാണ് കാരിത്താസ് ഇന്റർനാഷണല്‍. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വിവിധ വേദനകളിലൂടെ കടന്നുപോകുന്നവര്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന 1897 നവംബർ 9-ന് ജർമ്മനിയുടെ ആസ്ഥാനമായ ഫ്രീബർഗിലാണ് സ്ഥാപിച്ചത്. ലോറൻസ് വെർത്ത്മാൻ ആണ് സംഘടനയുടെ സ്ഥാപകന്‍. അധികം വൈകാതെ 1901-ല്‍ സ്വിറ്റ്സർലൻഡിലും 1910-ല്‍ അമേരിക്കയിലും സംഘടന സ്ഥാപിതമായി. ഇന്നു ഭാരതം അടക്കം ഇരുനൂറിലധികം രാജ്യങ്ങളില്‍ സംഘടന ആയിരങ്ങളുടെ കണ്ണീരൊപ്പുന്നുണ്ട്.


Related Articles »