India - 2024

പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും

പ്രവാചകശബ്ദം 23-12-2022 - Friday

പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നാല്പതാമത് പാല രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ & ടീമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷനില്‍ ഇന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് 1001 അംഗ വോളന്റിയര്‍ ടീം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മുപ്പതിനായിരം പേര്‍ക്ക് ഇരുന്നു ദൈവവചനം ശ്രവിക്കാന്‍ കഴിയും വിധം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലും വിവിധ ശുശ്രൂഷകള്‍ക്കായി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേജുമാണ് ഒരുക്കിയിട്ടുള്ളത്. ദൈവവചന പ്രഘോഷണത്തിനായി ഒരു ലക്ഷം വാട്‌സിന്റെ ശബ്ദ സംവിധാനങ്ങളും ശുശ്രൂഷകള്‍ നേരിട്ട് കാണുന്നതിനുള്ള ആധുനിക ദൃശ്യക്രമീകരണങ്ങളും പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ ജീവനുവേണ്ടി നിലകൊള്ളാം എന്ന സന്ദേശവുമായി പാലാ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന ഏദന്‍ പ്രോലൈഫ് എക്‌സിബിഷനും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും അഞ്ച് ദിവസമായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി അയ്യായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പതിനായിരങ്ങളാണ് ദിവസേന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങള്‍ നേടുന്നത്.

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്നലെ പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തെകുറിച്ചും കത്തോലിക്കാ പാരമ്പര്യങ്ങളെക്കുറിച്ചും നമ്മുടെ ഇളം തലമുറയെ പഠിപ്പിക്കുകയും അതിലേക്ക് അവരെ വളര്‍ത്തുകയും ചെയ്യണം. ആര് വിചാരിച്ചാലും പരിശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്റെ ഉടമകളായി നാം മാറണം. നമ്മുടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്ന വിശ്വാസത്തിന്റെ പന്ത്രണ്ട് തലങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ വിശ്വാസം വളരുമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.

നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ണിയേശുവിന് പിറക്കാന്‍ കഴിയുന്ന ആഴമേറിയ ആദ്ധ്യാത്മികത നേടാന്‍ കഴിയണം. വിശ്വാസത്തെക്കുറിച്ചും അതിന്റെ ആഴത്തെകുറിച്ചും ആത്മശോധന ചെയ്തു പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.


Related Articles »