News - 2024

പരിശുദ്ധ സിംഹാസനവും ഒമാനും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചു

പ്രവാചകശബ്ദം 25-02-2023 - Saturday

വത്തിക്കാന്‍ സിറ്റി; പരിശുദ്ധ സിംഹാസനവും ഒമാൻ സുൽത്താനേറ്റും ചേർന്ന് പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാനും സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും നയതന്ത്രബന്ധം ആരംഭിച്ചു. നയതന്ത്ര ബന്ധത്തിന്റെ സ്ഥാപനം പരിശുദ്ധ സിംഹാസനത്തിന്റെയും ഒമാന്റെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും പരമാധികാര സമത്വം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ തത്വങ്ങളാൽ നയിക്കപ്പെടുമെന്നു രേഖപ്പെടുത്തുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയും ഒമാൻ സുൽത്താനേറ്റിനായി ഐക്യരാഷ്ട്രസഭയിലെ ഒമാൻ സുൽത്താനേറ്റിന്റെ അംബാസഡർ എച്ച്.ഇ. മൊഹമ്മദ് അൽ ഹസ്നും കരാറില്‍ ഒപ്പുവെച്ചു.

1961 ഏപ്രിൽ 18-ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ അടിസ്ഥാനത്തിൽ, ഒമാൻ സുൽത്താനേറ്റിന് പരിശുദ്ധ സിംഹാസനത്തിൽ എംബസിയും പരിശുദ്ധ സിംഹാസനത്തിന് ഒമാനിൽ ഒരു അപ്പോസ്തോലിക് കാര്യാലയവും ഒരുക്കുന്നത് വഴി സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനാണ് തീരുമാനം. ഫെബ്രുവരി 23നു നടന്ന പ്രഖ്യാപനം ആശ്ചര്യകരമല്ല. കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ വത്തിക്കാനും ഒമാന്റെ വിദേശകാര്യ മന്ത്രാലയവും തമ്മിൽ ബന്ധം സ്ഥാപിക്കുവാന്‍ ഇടപെടല്‍ നടത്തിയിരിന്നു.

ഒമാനിലെ ജനസംഖ്യയുടെ 75% മുസ്ലീങ്ങളാണ്. നാല് കത്തോലിക്ക ഇടവകകളുള്ള രാജ്യത്തു മലയാളികള്‍ ഉള്‍പ്പെടെ 55,000 വിശ്വാസികളാണുള്ളത്. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിന്റെ കീഴിലാണ് ഒമാൻ. ഒമാൻ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള 184 രാഷ്ട്രങ്ങളുമായി പരിശുദ്ധ സിംഹാസനത്തിന് ഇപ്പോൾ നയതന്ത്ര ബന്ധമുണ്ട്. 2017-ൽ മ്യാൻമറാണ് വത്തിക്കാനുമായി ഏറ്റവും ഒടുവിലായി നയതന്ത്ര ബന്ധം ചേര്‍ത്തിരിക്കുന്ന രാജ്യം.


Related Articles »