India - 2024

സന്യാസ അവഹേളനത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ മാർച്ച് 13ന്

പ്രവാചകശബ്ദം 10-03-2023 - Friday

തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ടും ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുമുള്ള കക്കുകളി എന്ന വിവാദ നാടകത്തിനെതിരെ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 9:30 ന് തൃശ്ശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടക്കും. തൃശ്ശൂർ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളിൽ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് കക്കുകളി നാടകത്തിന്റെ ഇതിവൃത്തം.

സംസ്ഥാന സർക്കാർ തലത്തിൽ തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്കാരികമന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലായെന്ന് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ പ്രസ്താവിച്ചു. ഗുരുവായൂർ നഗരസഭയുടെ സർഗ്ഗാത്സവത്തിലും ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും വിശിഷ്യാ സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കുറിച്ചു.

ഒരു മതത്തിന്റെ വിശ്വാസത്തെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കുകയും ആ സമൂഹം ചെയ്യുന്ന നന്മകളെ സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഈ അധിക്ഷേപ നാടകാവതരണത്തിന് എതിരെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെയും അധികൃതരുടെയും നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്.

ആയതിന് മാർച്ച് 12 ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ വി. കുർബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ബഹു. വികാരിയച്ചന്മാർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കേണ്ടതാണ്. പ്രസ്തുത നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാനാണ് പ്രതിഷേധറാലി നടത്തുന്നതെന്നും മോൺ. ജോസ് വല്ലൂരാൻ പ്രസ്താവിച്ചു.


Related Articles »