News

കേരള സ്റ്റോറിയും കക്കുകളിയും

കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ 29-04-2023 - Saturday

ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും. ഉള്ളത് ഉള്ളതുപോലെ പറയാൻ മാധ്യമങ്ങളെ ഇവിടെ എത്രപേർ ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലർത്തിയുള്ള "മാധ്യമധർമ്മ"ത്തിനും അത്തരം "കലാസൃഷ്ടി"കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.

സ്ഥാപിത താല്പര്യങ്ങളുടെ ഭാഗമായി ഇല്ലാത്തത് പറയാൻ "ആവിഷ്കാര സ്വാതന്ത്ര്യ"ത്തെ ദുരുപയോഗിക്കുന്ന ഒരുവിഭാഗം കലാകാരന്മാരും മാധ്യമപ്രവർത്തകരുമാണ് ഒരു പക്ഷത്തുള്ളത്. എന്തു കള്ളം പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒറ്റവാക്കിൽ അതിനെ വിശദീകരിച്ച് ആരോപണങ്ങളിൽനിന്ന് മുഖംതിരിക്കുന്ന കൂട്ടരാണ് അവർ. പുരോഗമന പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളുടെ പിന്തുണയും എല്ലായ്പ്പോഴും അത്തരക്കാർക്കുണ്ട്.

ചില സത്യങ്ങൾ തുറന്നുപറയുന്നവരുടെ കയ്യും കഴുത്തും വെട്ടാൻ മടിയില്ലാത്ത, ആരെയും വിലയ്ക്കുവാങ്ങാൻ സ്വാധീനമുള്ള മറ്റൊരു പക്ഷമാണ് അടുത്തത്. തങ്ങളെ സംബന്ധിക്കുന്ന സത്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധി അവർക്കുണ്ട്. മേൽപ്പറഞ്ഞ പുരോഗമന പക്ഷം ഇക്കൂട്ടർക്കൊപ്പവുമുണ്ട്. ഒരേസമയം ഇല്ലാത്തത് പറയുന്നതിനെയും കപടതയെയും ന്യായീകരിക്കുകയും, അതേസമയം ഉള്ളത് പറയുന്നതിനെയും യാഥാർഥ്യങ്ങളെയും തള്ളിപപറയുകയും ചെയ്യുന്ന ആ പുരോഗമനപക്ഷമാണ് ഈ നാട്ടിലെ യഥാർത്ഥ അപകടകാരികൾ.

ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ചില വിചിത്ര നാടകങ്ങളെ വിലയിരുത്തേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നാടകത്തിന്റെയും നോവലിന്റെയും ന്യൂസ് റിപ്പോർട്ടുകളുടെയും രൂപത്തിൽ ഒരു ശതമാനം പോലും സത്യമില്ലാത്ത കെട്ടുകഥകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവരും അതിനെ ഏറ്റെടുക്കുന്നവരും തന്നെ, കേൾക്കുന്നത് സത്യമാണ് എന്ന് വ്യക്തതയുണ്ടെങ്കിലും പ്രതിഷേധങ്ങളും പ്രത്യാഘാതങ്ങളും ഭയന്ന് മറ്റു ചിലകാര്യങ്ങളെ തള്ളിപ്പറയുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നു എന്നുവരുമ്പോഴാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മാധ്യമ ധർമ്മം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള പദങ്ങളെ ഒരേസമയം നിരായുധരായ പാവപ്പെട്ടവരെ ആക്രമിക്കാനുള്ള ആയുധമായും, അതേസമയം ചില സത്യങ്ങൾ മൂടിവച്ച് സായുധരായ അക്രമികളെ സംരക്ഷിക്കാനുള്ള പരിചയായും അവർ ഉപയോഗിക്കുന്നു. മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ, സാംസ്‌കാരിക നായകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഈ പ്രവണത ഇന്ന് ദൃശ്യമാണ്.

കേരള സ്റ്റോറി എന്ന ഒരു ചലച്ചിത്രത്തിന്റെ മൂന്നു മിനിറ്റിൽ താഴെവരുന്ന ഒരു ട്രെയ്‌ലർ പുറത്തുവന്നത് കേരളത്തിലെ രാഷ്ട്രീയ - സാംസ്‌കാരിക - മാധ്യമ പ്രവർത്തകരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എന്താണ് ചലച്ചിത്രം പറയാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് പോലും ഇല്ലാതിരിക്കെയാണ് ഈ നടുക്കം. കുറേകാലമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന "ലൗജിഹാദ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയക്കെണികൾ, ഇത്തരം പ്രവർത്തനങ്ങളും ചില തീവ്രവാദ സംഘനകളും തമ്മിലുള്ള ബന്ധം, കേരളത്തിൽനിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി അനേകർ പോകുന്നത് തുടങ്ങിയവയാണ് ചലച്ചിത്രത്തിന്റെ പ്രമേയം എന്ന് നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടോ എന്നുള്ളതിന് വ്യക്തതക്കുറവ് മലയാളികളായ ആർക്കുംതന്നെ ഉണ്ടാകാതിരിക്കാനിടയില്ല.

ചില പ്രത്യേക വിഭാഗങ്ങൾക്കിടയിൽ 2018 മുതൽ കേരളാപോലീസ് "ഡീറാഡിക്കലൈസേഷൻ" പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (സെപ്റ്റംബർ 22, 2021). ISIS പോലുള്ള ഭീകര സംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടരായ അനേകരെ തിരികെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാൻ പോയവരുടെ ലഭ്യമായ കണക്കുകളും മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തിൽ പോയിട്ടുള്ളവരുടെ യഥാർത്ഥ എണ്ണം ലഭിക്കുക എളുപ്പമല്ലെങ്കിലും കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ പോയ നൂറിലേറെ പേരെക്കുറിച്ച് കേരളാപോലീസിന് വ്യക്തതയുണ്ട്. പിന്നീട് ഫാത്തിമ ആയിമാറിയ നിമിഷ, മതം മാറി മറിയം ആയ മെറിൻ, ആയിഷ ആയി മാറിയ സോണിയ എന്നിവരും അക്കൂട്ടത്തിൽ പെടും.

കേരളത്തിൽ ISIS ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് 2020 ജൂലൈ മാസം പുറത്തുവന്ന യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഭീകരസംഘടനകളുടെ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ചും അന്വേഷണ ഏജൻസികൾക്ക് വ്യക്തതയുണ്ട്. 97 ലെ തൃശൂർ റെയിവേ സ്റ്റേഷനിലെ സ്‌ഫോടനക്കേസിന്റെ അന്വേഷണം ജംഇയ്യത്തുൾ ഇസ്ഹാനിയ എന്ന ഭീകര സംഘടനയിലും അവർ നടത്തിയ ആറ് കൊലപാതകങ്ങളിലുമാണ് ചെന്നെത്തിയത്. സമീപകാലത്തു നടന്ന എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് പിന്നിലും തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ട് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

കേരളത്തിൽ പ്രണയം ആയുധമാക്കി പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും മതംമാറ്റം അവരുടെ ലക്ഷ്യമാണെന്നും പല മുൻ ഡിജിപിമാരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. പ്രണയം വഴി കെണികളിൽ അകപ്പെടുന്ന പെൺകുട്ടികളിൽ ചെറിയ ഒരു വിഭാഗമെങ്കിലും മയക്കുമരുന്ന് കടത്തിനും ഭീകര പ്രവർത്തനങ്ങൾക്കും ലൈംഗിക അടിമകളായി ഭീകരർക്കിടയിലും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നുള്ളതിന് നിരവധി മാധ്യമ റിപ്പാർട്ടുകൾ തെളിവാണ്.

ഇത്രയൊക്കെയായിട്ടും ഇത്തരമൊരു പ്രമേയം ചലച്ചിത്രമായാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തേ പറ്റൂ എന്നും, അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല എന്നുമാണ് കേരളത്തിലെ "പ്രമുഖരുടെ" പക്ഷം. മത, രാഷ്ട്രീയ ഭേദമില്ലാതെയാണ് സകലരും ഇക്കാര്യത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നുള്ളതാണ് കൗതുകം. കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും സകല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.

ഞങ്ങളുടെ കേരളം ഇതല്ല, ഇങ്ങനെയല്ല എന്നാണ് അവർ ഒന്നടങ്കം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇവിടെ തീവ്ര ഇസ്ലാമിക സംഘടനകളോ, അവരുടെ പ്രവർത്തനങ്ങളോ ഇല്ല, പെൺകുട്ടികൾ പ്രണയം വഴി മതംമാറ്റപ്പെടുന്നില്ല, തീവ്രവാദ സംഘടനകളിലേക്ക് കേരളത്തിൽനിന്ന് ഇതുവരെ ആരും പോയിട്ടില്ല എന്നൊക്കെയാണ് അവർക്ക് തറപ്പിച്ച് പറയാനുള്ളത്. SIMI, PFI തുടങ്ങിയ സംഘടനകൾ എങ്ങനെ നിരോധിക്കപ്പെട്ടു എന്നുള്ള ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.

ഇനി മറ്റൊരു വിഷയത്തിലേക്ക്. ഉള്ളത് പറയില്ല പറയാൻ അനുവദിക്കില്ല എന്നുള്ള സാഹചര്യങ്ങൾ ഒരുവശത്ത് നിലനിൽക്കുമ്പോൾ, ചില "കക്കുകളി"കളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. നാൽപ്പത്തിനായിരത്തിൽപരം കത്തോലിക്കാ സന്യാസിനിമാരാണ് കേരളത്തിലുള്ളത്. അനാഥരും അശരണരും ആലംബഹീനരും മനസികരോഗികളുമായി കേരളത്തിലുള്ളവരിൽ ബഹുഭൂരിപക്ഷത്തെയും പരിരക്ഷിക്കുന്നതും, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവയിൽ മോശമല്ലാത്തൊരു പങ്ക് നടത്തുന്നതും തുടങ്ങി അവർ ഇടപെടാത്ത അവശ്യ സേവന മേഖലകളില്ല. ഇങ്ങനെ ഒരു വിഭാഗം പെട്ടെന്നൊരു ദിവസം കേരളത്തിൽനിന്ന് ഇല്ലാതായാൽ എന്താണ് സംഭവിക്കുക എന്നുള്ളത് അചിന്തനീയമാണ്.

ആ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യന്തം ഹീനമായ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് "കക്കുകളി" എന്ന നാടകം നിർമ്മിക്കപ്പെട്ടത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. സന്യാസിനിമാർ നിരത്തിലിറങ്ങി. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലെയും കലക്ടർമാർക്കും, ഹൈക്കോടതിയിലും പരാതികൾ നൽകപ്പെട്ടു.

അത്രയൊക്കെയായിട്ടും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളും അതിനെതിരെ ശബ്ദിച്ചില്ല. മറിച്ച്, ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും സന്യാസിനിമാരും നിശിതമായി വിമർശിക്കപ്പെട്ടു. ആ നാടകത്തിന് കൂടുതൽ വേദികൾ നൽകുമെന്ന് ഇടതുപക്ഷ അനുകൂല സംഘടനകൾ പ്രഖ്യാപിച്ചു. അതനുസരിച്ച് കൂടുതൽ വേദികളിൽ ആ നാടകം അരങ്ങേറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരേയൊരു ലക്‌ഷ്യം, ക്രൈസ്തവ സമൂഹത്തെയും, സന്യാസിനിമാരെയും അവഹേളിക്കുക. ഒരേയൊരു ധൈര്യം, ക്രൈസ്തവരെ അവഹേളിച്ചാൽ ആരുടേയും കയ്യോ തലയോ പോവുകയില്ല! ഇത്തരമൊരു സമൂഹത്തിനെതിരെ വ്യാപകമായ തെറ്റിദ്ധാരണാജനകൾ ജനിപ്പിക്കുന്ന ഇതുപോലൊരു നാടകാവതരണം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായിട്ടും ഒരു സാംസ്‌കാരിക നായകനുപോലും അതിൽ വേദന തോന്നിയില്ല.

ആരും പ്രതികരിച്ചില്ല. ആയിരക്കണക്കിന് പേർ ഒരുമിച്ചുകൂടിയ പ്രതിഷേധ യോഗങ്ങൾക്ക് നൽകിയതിനേക്കാൾ വാർത്താപ്രാധാന്യം ക്രൈസ്തവർ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾക്ക് മാധ്യമങ്ങൾ നൽകി. "കക്കുകളി" ഒരു ഒറ്റപ്പെട്ട വിഷയമല്ല, മുമ്പ് നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തിൽ പ്രദർശനത്തിനെത്തിയ "അക്വേറിയം" മുതൽ ക്രൈസ്തവ സമൂഹത്തെയും സന്യസ്തരെയും അവഹേളിക്കുന്ന സിനിമകളും നോവലുകളും ചെറുകഥകളും കഴിഞ്ഞ കാലങ്ങൾക്കിടെ ഒട്ടേറെയെണ്ണം പുറത്തിറങ്ങി. അതിനെതിരെയുള്ള പ്രതിഷേധങ്ങളും പരാതികളും സമാനമായരീതിയിൽ അവഗണിക്കപ്പെടുകയാണുണ്ടായത്.

വാസ്തവവിരുദ്ധമായ വ്യാജ സൃഷ്ടികളിലൂടെ മതസൗഹാർദ്ദത്തെയും സാമൂഹിക ഐക്യത്തെയും തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏത് മതത്തിനും സമൂഹത്തിനും എതിരെയായാലും അത് തടയപ്പെടേണ്ടത് തന്നെയാണ്.

അതേസമയം സത്യം തുറന്നുപറയുന്നതിനെ ഭയക്കേണ്ടതുമില്ല. എന്നാൽ, വിപരീത ദിശയിലാണ് ഈ വിഷയത്തിൽ കേരളത്തിന്റെ സഞ്ചാരം. സെലക്ടീവ് പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശബ്ദതയും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും കേരളജനത ഇനിയെങ്കിലും തിരിച്ചറിയാത്ത പക്ഷം അത് കൂടുതൽ അപകടത്തിലേക്ക് നമ്മെ നയിക്കുമെന്ന് തീർച്ച. ആരാണ് ഇവിടെ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതെന്നും ഒളിപ്പോരുകൾക്ക് നേതൃത്വം നൽകുന്നതെന്നും അത്തരം പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കി നൽകുന്നതെന്നും തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സാധാരണ ജനങ്ങളാണ് മുന്നോട്ടുവരേണ്ടത്. കാരണം, രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക നായകരും അടങ്ങുന്ന കേരളത്തിലെ പ്രമുഖ പുരോഗമന പക്ഷത്തിന് സത്യം പറയാനും സത്യത്തോടൊപ്പം നിലകൊള്ളാനുമുള്ള കഴിവ് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു!


Related Articles »