News

മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍; മണിപ്പൂരിലെ കൊടുംക്രൂരത മറച്ചുവെക്കാനുള്ള കേന്ദ്ര ഇടപെടലില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു

പ്രവാചകശബ്ദം 21-07-2023 - Friday

ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്റുകള്‍ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യാന്‍ തുടങ്ങിയത്. മണിപ്പൂരിലെ ക്രൂരകൃത്യത്തെ അപലപിച്ചും രാജ്യത്തിന്റെ അതിദയനീയ സ്ഥിതി വിവരിച്ചുക്കൊണ്ടും അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് 'പ്രവാചകശബ്ദം ' ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു.

ഫേസ്ബുക്കില്‍ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റ് മണിക്കൂറുകള്‍ക്കുളില്‍ വൈറലായി മാറിയിരിന്നു. മൂവായിരത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ആറ് ലക്ഷത്തോളം ആളുകളിലേക്ക് എത്തിയിരിന്നു. എന്നാല്‍ ഇന്ന്‍ രാവിലെ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തുക്കൊണ്ടുള്ള അറിയിപ്പ് ഫേസ്ബുക്കില്‍ നിന്നു ലഭിക്കുകയായിരിന്നു.

വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. തങ്ങളുടെ ഭരണത്തിന് കീഴില്‍ രാജ്യത്തു നടക്കുന്ന ക്രൂര സംഭവങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നു ഉറപ്പായതോടെ വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവരികയായിരിന്നു. നിയമ നടപടി വരെയുണ്ടാകുമെന്ന ഭീഷണിയും കേന്ദ്രം മുഴക്കി. ഇതിന് പിന്നാലെ നിരവധി പേജുകളില്‍ നിന്നാണ് വീഡിയോ നീക്കം ചെയ്തു അക്കൌണ്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

എന്നാല്‍ വീഡിയോ കൂടാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന വിവിധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്യാന്‍ തുടങ്ങിയതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നെടുത്ത സ്ക്രീന്‍ഷോട്ട് അവ്യക്തമാക്കിയാണ് 'പ്രവാചകശബ്ദം' വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ ഇത് വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെ കേന്ദ്രത്തിന്റെ സമ്മര്‍ദ്ധ ഫലമായി നീക്കം ചെയ്ത പോസ്റ്റുകളുടെ കൂട്ടത്തില്‍ ഈ വാര്‍ത്തയും ഉള്‍പ്പെടുകയായിരിന്നു. ഇന്നലെ പ്രമുഖ നടന്‍ സുരാജ് വെഞ്ഞാറമൂട് മണിപ്പൂര്‍ സംഭവത്തെ അപലപിച്ചുക്കൊണ്ട് പങ്കുവെച്ച കുറിപ്പും ഫേസ്ബുക്ക് ഒഴിവാക്കിയിരിന്നു.

അതേസമയം മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന കലാപം പിന്നിട്ടിട്ട് 79 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ നരേന്ദ്ര മോദി പ്രതികരിച്ചത്. ക്രൈസ്തവരെ തെരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങള്‍ മണിപ്പൂരില്‍ അരങ്ങേറിയതോടെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമായിരിന്നു. വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ക്കു കടിഞ്ഞാണിടാതെ കലാപകാരികള്‍ക്ക് പോലീസ് ഒത്താശ ചെയ്തതും കേന്ദ്രവും മണിപ്പൂര്‍ സംസ്ഥാനവും ഭരിക്കുന്ന ബി‌ജെ‌പി ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യമായി തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനെ തുറന്നുക്കാണിക്കുന്ന പോസ്റ്റുകള്‍ക്ക് വരെ നവമാധ്യമങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തി കൂച്ചുവിലങ്ങിടുന്നത് രാജ്യം കടന്നുപോകുന്ന ദയനീയമായ സ്ഥിതിയാണ് വെളിവാക്കുന്നത്.

Tag:Centre directs Twitter, facebook to remove video, posts on Manipur , Catholic News, Mnaipur christians Malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »