News - 2024

നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ രാജ്യത്തു നിന്നു പുറത്താക്കിയത് 65 കന്യാസ്ത്രീകളെ

പ്രവാചകശബ്ദം 01-08-2023 - Tuesday

മനാഗ്വേ: നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ 65 കന്യാസ്ത്രീകളെ രാജ്യത്തു നിന്നു പുറത്താക്കിയെന്ന് വെളിപ്പെടുത്തല്‍. ലാ പ്രെൻസ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2022 മുതൽ 2023 വരെ, 65 കന്യാസ്ത്രീകളെ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നു പുറത്താക്കിയെന്നും ആകെ മൊത്തം 71 പേർക്ക് വിലക്ക് ലഭിച്ചിട്ടുണ്ടെന്നും മൊലിന വെളിപ്പെടുത്തി. 2018 മുതൽ രാജ്യത്ത് സഭയ്‌ക്കെതിരെ നടന്ന അഞ്ഞൂറിലധികം ആക്രമണങ്ങൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി പുറത്തിറക്കിയ “നിക്കരാഗ്വേ: എ പെർസിക്യൂറ്റഡ് ചർച്ച്?” എന്ന റിപ്പോർട്ടിന്റെ രചയിതാവ് കൂടിയാണ് അഭിഭാഷക.

ഡൊമിനിക്കൻ ഓഫ് ദി അന്യൂൺസേഷൻ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ട്രാപ്പിസ്റ്റ് കന്യാസ്ത്രീകൾ, സേക്രഡ് ഹാർട്ട് കുരിശിന്റെ സന്യാസിനികള്‍, ദരിദ്രരുടെ സാഹോദര്യത്തിന്റെ സഹോദരികള്‍ എന്നിവരുൾപ്പെടെ രാജ്യത്തെ വിവിധ സന്യാസ സമൂഹങ്ങളെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഇടപെടല്‍ ബാധിച്ചിട്ടുണ്ട്. സുരക്ഷ കാരണങ്ങളാൽ ബാക്കിയുള്ള സന്യാസ സമൂഹങ്ങളെ പരാമർശിക്കുന്നില്ലായെന്നും ഏകാധിപത്യത്തിന് എന്തിനും പ്രാപ്തമാണെന്ന് അറിയാമെന്നും മാനസികമായ അക്രമത്തിലൂടെയാണ് ഭൂരിഭാഗവും കന്യാസ്ത്രീകളെ പുറത്താക്കിയതെന്നും മാർത്ത പട്രീഷ്യ പറഞ്ഞു.

2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിവിധ സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.


Related Articles »