News - 2024

നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം അകാരണമായി തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും

പ്രവാചകശബ്ദം 03-01-2024 - Wednesday

മനാഗ്വേ: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ വർഷം തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും രണ്ട് സെമിനാരി വിദ്യാർത്ഥികളും. ഡിസംബർ 31നു ജിനോടെഗ രൂപതയിലെ പന്താസ്മ മേഖലയിൽ സ്ഥിതി ചെയ്യുന്ന സാന്താ മരിയയിലെ ഔവർ ലേഡി ഓഫ് സോറോസ് ഇടവക വികാരിയായ ഫാ. ഗുസ്താവോ സാൻഡിനോയെ പോലീസും അർദ്ധസൈനികരും അറസ്റ്റ് ചെയ്തുകൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സിയുന രൂപതയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കിരാത നടപടികളാണ് ഭരണകൂടം നടത്തിയത്.

ഇവരെല്ലാം അകാരണമായാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയമായ വസ്തുത. അതേസമയം അറസ്റ്റ് ചെയ്തിരിക്കുന്ന ബിഷപ്പ് ഇസിഡോറോയെ കുറിച്ച് യാതൊരു വിവരവുമില്ല. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതിന്റെ തലേദിവസം ഭരണകൂട വേട്ടയാടലിൽ തടങ്കലിൽ കഴിയുന്ന ബിഷപ്പ് റൊളാൻഡോ അൽവാരസിനായി പൊതുവായി പ്രാർത്ഥന നടത്തിയിരിന്നു. ഇതിനിടെ അറസ്റ്റ് ചെയ്ത വൈദികരിൽ രണ്ടുപേരെ മാത്രം പോലീസ് മോചിപ്പിച്ചു. മോൺ ഓസ്‌കാർ എസ്‌കോട്ടോ, ഫാ. ജാദർ ഗൈഡോ എന്നിവരെ ഡിസംബർ 22, 24 തീയതികളിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.

നിക്കരാഗ്വേൻ സ്വേച്ഛാധിപത്യം നടത്തിയ അതിക്രമങ്ങളുടെ പട്ടികയിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചത് മതഗൽപ്പ രൂപതാധ്യക്ഷൻ ബിഷപ്പ് റൊളാൻഡോ അൽവാരസിന്റേതാണ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത അദ്ദേഹത്തെ 2022 ആഗസ്റ്റ് മാസത്തിൽ വീട്ടുതടങ്കലിലാക്കിയിരിന്നു. നീണ്ട വിചാരണയ്ക്ക് ശേഷം, 2023 ഫെബ്രുവരിയിൽ അൽവാരസിനെ "മാതൃരാജ്യത്തെ രാജ്യദ്രോഹി" എന്ന വിശേഷണത്തോടെ 26 വർഷത്തിലധികം തടവിന് ശിക്ഷിച്ചു. ബിഷപ്പ് ഇപ്പോഴും തടവിൽ തുടരുകയാണ്. സ്വേച്ഛാധിപത്യ ഭരണകൂടത്തിന് എതിരെ പോരാടുന്നവരെ അടിച്ചമർത്തിയപ്പോൾ പരിക്കേറ്റവരെ ചേർത്തു നിർത്തി സംരക്ഷിക്കുവാൻ കത്തോലിക്കാ സഭ മുൻപിലുണ്ടായിന്നു. സ്വേച്ഛാധിപത്യത്തിനെതിരെ പ്രതികരിയ്ക്കാനും സഭ രംഗത്തുണ്ടായിരുന്നു. ഇതാണ് സഭ ഭരണകൂട വേട്ടയാടലിന് ഇരയാകുവാൻ കാരണമായി തീർന്നത്.