News

കുവൈറ്റിലെ ഔര്‍ ലേഡി അറേബ്യ ദേവാലയത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷം പരിസമാപ്തിയിലേക്ക്

പ്രവാചകശബ്ദം 06-12-2023 - Wednesday

അഹമദി: വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ മാതൃദേവാലയവും കുവൈറ്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയവുമായ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ട ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ പരിസമാപ്തിയിലേക്ക്. മറ്റന്നാള്‍ ഡിസംബര്‍ 8ന് വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാരിയായ മോണ്‍. ആള്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കുക.

കുവൈറ്റിലെ അപ്പസ്തോലിക പ്രതിനിധി യൂജിന്‍ മാര്‍ട്ടിന്‍ മെത്രാപ്പോലീത്ത, കുസ്തോസ് ഓഫ് അറേബ്യ ഫാ. മൈക്കേല്‍ ഫെര്‍ണാണ്ടസ് ഒ.എഫ്.എം എന്നിവര്‍ക്ക് പുറമേ കുവൈറ്റില്‍ നിന്നുള്ള മുഴുവന്‍ വൈദികരും, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമാപന കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് മോണ്‍. ബെരാര്‍ഡി അറിയിച്ചു. വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് പദ്ധതിയിട്ടിരുന്ന മറ്റ് പരിപാടികള്‍ പലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കുവൈറ്റി മണ്ണില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കത്തോലിക്കാ ദേവാലയമാണ് പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയം.

1945 ഡിസംബര്‍ 25-നാണ് മഗ്വായില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ കൂടാരത്തില്‍വെച്ച് കുവൈറ്റിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. 1946 മുതല്‍ 1948 വരെ കര്‍മ്മലീത്ത മിഷ്ണറിയായ ഫാ. കാര്‍മല്‍ സ്പിറ്റേരി ഇടക്കിടെ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നു. 1948-ല്‍ അഹമദിയിലെ ഒരു ഊര്‍ജ്ജ നിലയം ചാപ്പലാക്കി മാറ്റുകയും ദൈവമാതാവിന്റെ സമര്‍പ്പണ തിരുനാള്‍ ദിനത്തില്‍ അവിടെ ആദ്യ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ കുവൈറ്റിലെ ആദ്യ റെസിഡന്റ് വൈദികനായി ഫാ. തിയോഫാനോ സ്റ്റെല്ലായെ നിയമിച്ചു. ഇദ്ദേഹം പിന്നീട് കുവൈറ്റിലെ ആദ്യത്തെ അപ്പസ്തോലിക വികാരിയായി ഉയര്‍ത്തപ്പെട്ടു. 1952-ല്‍ കുവൈറ്റ് ഓയില്‍ കമ്പനി (കെ.ഒ.സി) അഹമദിയില്‍ ഒരു പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഉത്തരവാദിത്വമേറ്റെടുത്തു.

അന്നത്തെ പാപ്പ പയസ് പന്ത്രണ്ടാമന്‍ ആശീര്‍വദിച്ച് അയച്ച കല്ലായിരുന്നു ദേവാലയത്തിന്റെ മൂലക്കല്ല്. 1955 ഡിസംബര്‍ 8-നാണ് പുതിയ ദേവാലയത്തിന്റെ ആദ്യ കല്ലിടല്‍ ചടങ്ങ് നടന്നത്. 1956-ല്‍ ദേവാലയം ‘ഔര്‍ ലേഡി ഓഫ് അറേബ്യ’യുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ജി.സി.സി രാഷ്ട്രങ്ങളില്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ രാഷ്ട്രമാണ് കുവൈറ്റ്. 2000 വരെ കുവൈറ്റില്‍ അപ്പസ്തോലിക കാര്യാലയം സ്ഥാപിക്കപ്പെട്ടിരുന്നില്ല. കുവൈറ്റ്, ബഹ്‌റൈന്‍ ഖത്തര്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്ത്.


Related Articles »