News

ഓരോ ജീവനും മഹത്തായ സമ്മാനം, ഐ‌വി‌എഫ് അംഗീകരിക്കാനാകില്ല: നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ കത്തോലിക്ക സഭ

പ്രവാചകശബ്ദം 18-03-2024 - Monday

അലബാമ: അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ഓരോ വ്യക്തിയുടെ ജീവനും അതുല്യമായ സമ്മാനമാണെന്നും അതിനാലാണ് ഐ‌വി‌എഫ് പോലെയുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവയെ കത്തോലിക്ക സഭ എതിർക്കുന്നതെന്നും അമേരിക്കൻ മെത്രാൻ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മിറ്റി. കുട്ടികൾ ഉണ്ടാകാനുള്ള ആഗ്രഹവും, ദമ്പതികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അംഗീകരിച്ചുകൊണ്ട് വന്ധ്യതയുടെ യഥാർത്ഥ കാരണം പരിഹരിക്കാനായി ധാർമിക ചികിത്സകൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും അനേകം ജീവനെടുക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐ‌വി‌എഫ്) പോലുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലായെന്നും അര്‍ലിംഗ്ടൺ രൂപതയുടെ മെത്രാനും പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനുമായ ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് പറഞ്ഞു.

പരസ്പരം സ്നേഹം നൽകുന്നതിലൂടെ വിവാഹം ചെയ്ത പിതാവിനും, മാതാവിനും കുഞ്ഞുങ്ങള്‍ക്കു അവകാശമുണ്ട്. എന്നാൽ കൃത്രിമ ഗർഭധാരണം എന്നത് ഈ ബന്ധത്തെയും, ഈ അവകാശത്തെയും അറത്ത് മുറിച്ച് മനുഷ്യജീവനെ ഒരു വസ്തുവായി മാത്രം കാണാൻ സാഹചര്യം സൃഷ്ടിക്കുകയാണ്. കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്നതിന്റെ ഭാഗമായുളള ഐ‌വി‌എഫ് പ്രക്രിയ നടക്കുമ്പോൾ ഒരുപാട് ഭ്രൂണങ്ങൾ നശിച്ചു പോകാനുള്ള സാധ്യത കാണണണമെന്നും ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ചൂണ്ടിക്കാട്ടി. അതിനാൽ വന്ധ്യതയ്ക്ക് ഇതൊരു പരിഹാരം അല്ലെന്ന് ബിഷപ്പ് പറഞ്ഞു.

ഐവിഎഫ് വ്യവസായത്തിൽ, പല ഭ്രൂണങ്ങളും ഒരിക്കലും അമ്മയുടെ ഗർഭപാത്രത്തിലേക്ക് മാറ്റപ്പെടുന്നില്ല. എന്നാല്‍ നശിപ്പിക്കപ്പെടുകയോ അനിശ്ചിതമായി മരവിപ്പിക്കുകയോ ചെയ്യുന്നു. കൈമാറ്റം ചെയ്യപ്പെടുന്നവരിൽ ഒരു ഭാഗം മാത്രമേ ഒടുവിൽ ജനിക്കുന്നുള്ളൂ. ഈ വ്യവസായത്താൽ കൊല്ലപ്പെടുകയോ സ്ഥിരമായി മരവിപ്പിക്കപ്പെടുകയോ ചെയ്ത ദശലക്ഷക്കണക്കിന് ജീവനുകളുണ്ട്. വന്ധ്യത വെല്ലുവിളികള്‍ക്കുള്ള യഥാര്‍ത്ഥ ഉത്തരം ഇതായിരിക്കില്ല. പുതിയ ജീവന്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ, വെട്ടിച്ചുരുക്കുകയും കെടുത്തിക്കളയുകയും ചെയ്യുന്ന അനേകം മനുഷ്യ ജീവനുകളില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ല.

കൃത്രിമ ഗർഭധാരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചർച്ചയിലിരിക്കുന്ന ഫാമിലി ബിൽഡിംഗ് ആക്ട് അടക്കമുള്ള ബില്ലുകളെ എതിർത്തുകൊണ്ട് ഫെബ്രുവരി 28നു ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ഉള്‍പ്പെടെ മൂന്നു മെത്രാന്‍മാര്‍ അമേരിക്കൻ സെനറ്റ് അംഗങ്ങൾക്ക് സംയുക്തമായി കത്തയച്ചിരുന്നു. ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവർ ഉത്തരവാദികളായിരിക്കുമെന്നും അമേരിക്കയിലെ അലബാമ കോടതി അടുത്തിടെ പ്രസ്താവിച്ചിരിന്നുവെന്നത് ശ്രദ്ധേയമാണ്. വിധിയുടെ പശ്ചാത്തലത്തില്‍ അലബാമയിലെ ഏറ്റവും വലിയ ആശുപത്രിയായ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഇന്‍ വിട്രൊ ഫെർട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സ നിർത്തലാക്കിയിരിന്നു. പിന്നാലെ മറ്റു ക്ലിനിക്കുകളും നിർത്തിവച്ചു.

MUST WATCH: കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐ‌വി‌എഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. ➤


Related Articles »