India - 2024

മാഹി തിരുനാളിന് ഭക്‌തിനിർഭരമായ തുടക്കം

സ്വന്തം ലേഖകന്‍ 06-10-2016 - Thursday

മാഹി: മാഹി സെന്റ് തെരേസാസ് തീർത്ഥാടനകേന്ദ്രത്തിൽ പതിനെട്ടു ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ഭക്‌തിനിർഭരമായ തുടക്കം. ഇന്നലെ രാവിലെ 11.30ന് വികാരി റവ.ഡോ.ജെറോം ചിങ്ങന്തറ കൊടിയേറ്റിയതിനെ തുടർന്ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പ്രത്യേകം സജ്‌ജമാക്കിയ അലങ്കരിച്ച പീഠത്തിൽ പൊതുവണക്കത്തിന് വെച്ചു. തിരുനാളിന്റെ തുടക്കമറിയിച്ച് പള്ളിമണികളും ആചാരവെടികളും നഗരസഭയുടെ സൈറണും മുഴങ്ങി.

വൈകുന്നേരം ആറിന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയുണ്ടായി. സെമിത്തേരി റോഡ് ജംഗ്ഷനിൽ വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ, സഹവികാരി ഫാ. ജോസ് യേശുദാസ്, മാതൃസംഘടനകൾ, ഭക്‌തസംഘങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ ബിഷപ്പിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.

തിരുനാളിന്റെ ഏറ്റവും പ്രധാന ദിനമായ 14ന് വൈകീട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട് ഏഴിന് വിശുദ്ധ അമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. പിറ്റേന്ന് രാവിലെ 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടാവും. വൈകിട്ട് അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സംഗമവും നടക്കും.

തിരുനാള്‍ സമാപനമായ 22ന് രാവിലെ 10.15ന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്‍െറ കാര്‍മികത്വത്തില്‍ (സീറോ മലബാര്‍ റീത്തില്‍) ദിവ്യബലി നടക്കും. ഉച്ചക്കു മൂന്നോടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന് സമാപനമാവും. തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.