Daily Saints.

January 26: വിശുദ്ധ തിമോത്തിയോസും തീത്തൂസും

സ്വന്തം ലേഖകന്‍ 26-01-2023 - Thursday

വിശുദ്ധ തിമോത്തിയോസ്

വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ് വിശുദ്ധ ലിഖിതങ്ങള്‍ തന്റെ പഠനവിഷയമാക്കിയിരുന്നു.

വിശുദ്ധ പൗലോസ് ലിക്കായ്യോണിയയില്‍ സുവിശേഷ പ്രഘോഷണത്തിനായി വന്നപ്പോള്‍ ഇക്കോണിയമിലേയും ലിസ്ട്രായിലേയും പ്രേഷിതർ വിശുദ്ധ തിമോത്തിയോസിനെ ഒരു നല്ല സ്വഭാവത്തിനുടമയാക്കിയിരുന്നു. അതിനാല്‍ തന്നെ വിശുദ്ധ പൗലോസ് ബര്‍ണാബാസ്സിന്റെ ഒഴിവിലേക്ക് വിശുദ്ധ തിമോത്തിയോസിനെ തന്റെ സഹചാരിയായി തിരഞ്ഞെടുത്തു. മാതാവ് ജൂതവംശജയായിരുന്നതിനാല്‍ തിമോത്തിയോസിനെ പരിശ്ചെദനം ചെയ്യുവാന്‍ വിശുദ്ധ പൗലോസ് തയ്യാറായി. എന്നിരുന്നാലും ജൂതരല്ലാത്ത മാതാപിതാക്കള്‍ക്ക് പിറന്ന ടൈറ്റസിനെ പരിശ്ചെദനം ചെയ്യുവാന്‍ അദ്ദേഹം തയ്യാറായില്ല. സുവിശേഷത്തിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനും, പരിശ്ഛെദനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉള്ള മറുപടിയായിട്ടായിരുന്നു ഈ തീരുമാനം.

കൂടാതെ, ജൂതന്‍മാര്‍ക്ക് മുൻപിൽ വിശുദ്ധ തിമോത്തിയെ കൂടുതല്‍ അഭികാമ്യനാക്കുക, അവരുടെ നിയമങ്ങള്‍ക്ക് താൻ എതിരല്ല എന്ന് അവരെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വിശുദ്ധ പൗലോസിന്റെ ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. ഇത് കൊണ്ട് തന്നെ വിശുദ്ധ ക്രിസോസ്റ്റോം പൗലോസിന്റെ ഈ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചിട്ടുണ്ട്. അങ്ങിനെ വിശുദ്ധ പൗലോസ് തിമോത്തിയോസിന്റെ നെറുകയില്‍ കൈകള്‍ വെച്ച് അദ്ദേഹത്തെ തന്റെ സുവിശേഷ ദൗത്യത്തിലേക്ക് സ്വീകരിച്ചു. ആ നിമിഷം മുതല്‍ വിശുദ്ധ പൗലോസ്‌, തന്റെ ശിഷ്യനായും സഹോദരനായും വിശുദ്ധ തിമോതീയൂസിനെ സ്വീകരിച്ചു.

പൗലോസ് വിശുദ്ധ തിമോത്തിയോസിനെ 'ദൈവീക മനുഷ്യന്‍' എന്നാണു വിശേഷിപ്പിച്ചിരിന്നത്. തിമോത്തിയൂസിനെ പോലെ തന്റെ ആത്മാവിനോടു ചേര്‍ന്നിരിക്കുന്ന മറ്റാരെയും താന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന്‍ ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ പൗലോസ് ലിസ്ട്രായില്‍ നിന്നും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് യാത്രതിരിക്കുകയും, അവിടെ നിന്ന് മാസിഡോണിയയിലേക്കും, പിന്നീട് ഫിലിപ്പി, തെസ്സലോണിക്ക, ബെറിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. ജൂതന്‍മാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ബെറിയ വിടുവാന്‍ അദ്ദേഹം നിശ്ചയിച്ചു, അവിടെ താന്‍ മതപരിവര്‍ത്തനം ചെയ്തവരുടെ വിശ്വാസം കാത്തുസൂക്ഷിച്ചു പോകുന്നതിനായി വിശുദ്ധ തിമോത്തിയോട് അവിടെ തന്നെ തുടരുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

എന്നിരിന്നാലും ഏഥന്‍സിലെത്തിയപ്പോള്‍ വിശുദ്ധ തിമോത്തിയെ തിരിച്ചു വിളിക്കുവാന്‍ അദ്ദേഹം നിർദേശം നൽകി, പക്ഷേ തെസ്സലോണിക്കയിലെ ക്രിസ്ത്യാനികള്‍ ശക്തമായ മതപീഡനത്തിന് ഇരയാവുന്നെന്ന വാര്‍ത്ത അറിഞ്ഞയുടന്‍, അവിടത്തെ ക്രിസ്ത്യാനികള്‍ക്ക് ധൈര്യംവും ആവേശവും പകരുന്നതിനായി വിശുദ്ധ തിമോത്തിയെ തെസ്സലോണിക്കയിലേക്ക് അയച്ചു. പിന്നീട് വിശുദ്ധ തിമോത്തി കൊറീന്തയിലുണ്ടായിരുന്ന തന്റെ ഗുരുവിനെ കണ്ട് താന്‍ നേടിയ നേട്ടങ്ങളെപ്പറ്റി അദ്ധേഹത്തെ ധരിപ്പിക്കുകയുണ്ടായി. അതിനേതുടര്‍ന്നാണ്‌ വിശുദ്ധ പൗലോസ് തെസ്സലോണിക്കക്കാര്‍ക്കുള്ള തന്റെ ആദ്യത്തെ ലേഖനം എഴുതുന്നത്.

കൊറീന്തയില്‍ നിന്നും വിശുദ്ധ പൗലോസ് ജെറുസലേമിലെത്തി, അവിടെ നിന്നും എഫേസൂസിലും, എഫേസൂസില്‍ ഏതാണ്ട് രണ്ടുവര്‍ഷത്തോളം ചിലവഴിച്ചതിന് ശേഷം, എഡി 58-ല്‍ ഗ്രീസിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. വിശ്വാസികളെ തന്റെ വരവിനെകുറിച്ച് ധരിപ്പിക്കുവാനും, ജെറുസലേമിലെ ക്രിസ്ത്യാനികള്‍ക്ക് താന്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സംഭാവനകള്‍ ശേഖരിക്കുവാനുമായി അദ്ദേഹം തിമോത്തിയോസിനെയും, ഇറാസ്റ്റസിനേയും തനിക്ക് മുന്‍പേ മാസിഡോണിയ വഴി ഗ്രീസിലേക്കയച്ചു.

കുറച്ചുവർഷങ്ങൾക്കു ശേഷം തിമോത്തി കൊറീന്തയിലേക്ക് പോയി, അവിടത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം നവീകരിക്കുകയും ദൈവീക സ്നേഹത്തിലേക്ക് അവരെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. വിശുദ്ധ പൗലോസ്, തിമോത്തീയൂസിന്റെ തിരിച്ചുവരവിനായി ഏഷ്യയില്‍ കാത്തിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം, അവർ ഒരുമിച്ചു മാസിഡോണിയയിലേക്കും, അക്കയ്യായിലേക്കും പോയി, ഫിലിപ്പിയില്‍ വെച്ച് തിമോത്തിയും പൗലോസും വേര്‍പിരിഞ്ഞുവെങ്കിലും, ട്രോവാസില്‍ അവര്‍ വീണ്ടും ഒരുമിച്ചു.

പലസ്തീനായിലേക്ക് തിരിച്ചുവരുന്നതിനിടക്ക് പൗലോസ് ശ്ലീഹാ സീസറിയായില്‍ വെച്ച് തടവിലായി. രണ്ടുവര്‍ഷത്തെ തടവിനുശേഷം അദ്ദേഹത്തെ റോമിലേക്കയച്ചു. ഇക്കാലമത്രയും വിശുദ്ധ തിമോത്തിയും അപ്പസ്തോലന്റെ കൂടെതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഫിലെമോനും, ഫിലിപ്പിയര്‍ക്കുമുള്ള തന്റെ ലേഖനങ്ങള്‍ക്ക് അദ്ദേഹത്തെകൊണ്ടാണ് തലക്കെട്ടെഴുതിപ്പിച്ചത്. വിശുദ്ധ തിമോത്തിയും ക്രിസ്തുവിനുവേണ്ടി തടവില്‍കിടക്കുകയും, നിരവധി സാക്ഷികള്‍ക്ക് മുന്‍പില്‍ വെച്ച് യേശുവിന്റെ നാമം ഏറ്റു പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹം സ്വതന്ത്രനാക്കപ്പെട്ടു. അധികം വൈകാതെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി.

വിശുദ്ധ പൗലോസാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ റോമില്‍ നിന്നും കിഴക്കില്‍ മടങ്ങിയെത്തുകയും, എഫേസൂസിലെ സഭയെ ഭരിക്കുന്നതിനായും, പുരോഹിതരേയും, ശെമ്മാച്ചന്‍മാരേയും, കൂടാതെ മെത്രാന്‍മാരെയും വരെ അഭിഷിക്തരാക്കുന്നതിനുമായി വിശുദ്ധ തിമോത്തിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്പസ്തോലന്‍ വിശുദ്ധ തിമോത്തിയോസിനെ ഏഷ്യയിലെ മുഴുവന്‍ സഭയേയും ഭരിക്കുന്നതിനായി നിയമിച്ചു എന്നാണു സഭാപിതാക്കന്മാർ പറയപെടുന്നത്. എഫേസൂസിലെ ആദ്യത്തെ മെത്രാൻ വിശുദ്ധ തിമോത്തിയോസാണെന്നാണ് പറയപെടുന്നത്.

മാസിഡോണിയയില്‍ നിന്നുമാണ് വിശുദ്ധ പൗലോസ് തിമോത്തിയോസിനുള്ള തന്റെ ആദ്യത്തെ കത്തെഴുതുന്നത്. ഒരിക്കല്‍കൂടി തന്നെ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ പൗലോസ് തിമോത്തിയോസിനോടാവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിനു മുന്‍പായി വിശുദ്ധ തിമോത്തിയോസിനെ ഒരുനോക്ക് കാണുവാന്‍ വേണ്ടിയായിരുന്നു അത്. തന്റെ പ്രിയപ്പെട്ട മകനോടുള്ള അപ്പസ്തോലന്റെ സ്നേഹത്തിന്റെ ഒരു കവിഞ്ഞൊഴുകലായി ഇതിനെ വിശേഷിപ്പിക്കാം. മരണത്തിനു മുൻപ് വിശുദ്ധ പൗലോസ്‌ തന്റെ അഭിഷേകസമയത്ത് സ്വീകരിച്ച പരിശുദ്ധാത്മാവിനെ നവീകരിക്കുവാൻ പ്രേരിപ്പിക്കുകയും, സഭയെ അലട്ടിയിരുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു തിമോത്തിയൂസിനു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

വിശുദ്ധ തിമോത്തിയോസ് വെറും വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ, അദ്ദേഹത്തിന്റെ കഠിന സന്യാസം വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. വിശുദ്ധ യോഹന്നാന്‍ എഫേസൂസില്‍ വരുന്നതിനു മുന്‍പ് വിശുദ്ധ പൗലോസ് തിമോത്തിയോസിനെ അവിടത്തെ മെത്രാനായി വാഴിച്ചു എന്ന്‍ നാം അനുമാനിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലനായി ആ നഗരത്തില്‍ താമസിക്കുകയും ഏഷ്യയിലെ മുഴുവന്‍ സഭകളുടേയും മേല്‍നോട്ടം വഹിച്ചിരുന്നു എന്നൊരു വിശ്വാസം നിലവിലുണ്ട്. പുരാതന രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ തിമോത്തിയോസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പരാമര്‍ശിച്ചിരിക്കുന്നത്.

“വിശുദ്ധ തിമോത്തിയുടെ പ്രവര്‍ത്തനങ്ങളു”ടെ ചില രേഖകൾ എഫേസൂസിലെ പ്രസിദ്ധനായ മെത്രാനായിരുന്ന പോളിക്രേറ്റിന്റേതാണെന്ന്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, അവ നാലോ അഞ്ചോ നൂറ്റാണ്ടുകളില്‍ എഫേസൂസില്‍ വെച്ച് രചിക്കപ്പെടുകയും ഫോടിയൂസിനാല്‍ സംഗ്രഹിക്കപ്പെടുകയും ചെയ്തതാണെന്ന് പറയപെടുന്നു. കാറ്റഗോഗിയ എന്നറിയപ്പെടുന്ന ഒരുത്സവത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ ആയിരുന്നു ഈ കൊലപാതകം.

ജനുവരി 22നാണ് ഈ ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നത്. ചരിത്രരേഖകൾ പ്രകാരം 97-ല്‍ നേര്‍വാ ചക്രവര്‍ത്തിയുടെ കാലത്ത് വിഗ്രഹാരാധകര്‍ വിശുദ്ധ തിമോത്തിയോസിനെ കല്ലെറിഞ്ഞും, ദണഡുകളാല്‍ പീഡിപ്പിച്ചും കൊലപ്പെടുത്തി എന്നാണ് പറയെപെടുന്നത്. ഈ വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ കോണ്‍സ്റ്റാന്റിയൂസിന്റെ ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതായി പറയപെടുന്നു.

വിശുദ്ധ തീത്തൂസ്

പൗലോസ് സ്ലീഹായുടെ വിശ്വസ്ത സ്നേഹിതനും ശിഷ്യനും സന്തത സഹചാരിയുമായിരുന്നു വിശുദ്ധ തീത്തൂ സ്. അന്ത്യോക്യയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഗ്രീക്കുകാരനാണ്. വിജതീയനായ തീത്തൂസിനെ ശ്ലീഹ പരിചേദനം ചെയ്യാൻ നിർബന്ധിച്ചില്ല. ഒരു ഭരണകർത്താവും സമധാനപാലകാനും ആയിട്ടാണ് തീത്തൂസ് അറിയപ്പെടുന്നത്. പൗലോസ് സ്ലീഹാ കോറിന്തോസുക്കാർക്കെഴുതിയ ലേഖനങ്ങളിൽ തീത്തൂസിനെ പറ്റി എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്.

"നിങ്ങളെപ്രതി തീത്തൂസിന്റെ ഹൃദയത്തിലും തീക്ഷണത നിവേശിപ്പിച്ച ദൈവത്തി നു നന്ദി. അദ്ദേഹം ഉപദേശം സ്വീകരിക്കുക മാത്രമല്ല, അത്യുൽസാഹത്തോടെ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേയ്ക്ക് വരികയും ചെയ്തു.(2: കോറി. 7-8). വീണ്ടും വീണ്ടും കൊറിന്ത്യർക്കുള്ള ഇ ലേഖനത്തിൽ പൗലോസ് സ്ലീഹാ തീത്തൂസിന്റെ സേവനങ്ങളെ വർണിക്കുന്നുണ്ട്.

തീത്തൂസ് ക്രീറ്റ് എന്ന ദ്വീപിൽ സഭാ ഭരണം നടത്തിയെന്നാണ് പൗലോസ് സ്ലീഹാ തീത്തൂസിനെഴുതിയ ലേഖനങ്ങളിൽ .നിന്ന് മനസ്സിലാവുന്നത്. വിശുദ്ധ പൗലോസിന്റെ രക്തസാക്ഷിത്വത്തിനു ശേഷം 27 കൊല്ലം തീത്തൂസ് ജീവിച്ചിരുന്നതായും അത് കഴിഞ്ഞു രക്ത സാക്ഷിയായതായും ആണ് കരുതപ്പെടുന്നത്

ഇതര വിശുദ്ധര്‍

1. സിസ്റ്റേഴ്സിയന്‍ സഭയുടെ മൂന്നു സ്ഥാപകരിലൊരാള്‍

2. സ്പാനിഷു ഗലീസിയായില്‍ അര്‍സ്റ്റാര്‍ഗായിലെ അല്‍ഫോണ്‍സ്

3. സ്പാനിഷു ഗലീസിയായില്‍ അന്‍സുരിയൂസ്

4. ദക്ഷിണ ഇറ്റലിയിലെ അത്തനേഷ്യസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക