Meditation. - June 2024

മനുഷ്യരെ ദൈവങ്ങളാക്കിത്തീര്‍ക്കാന്‍ വേണ്ടി ക്രിസ്തു മനുഷ്യനായി അവതരിച്ചു

സ്വന്തം ലേഖകന്‍ 23-06-2022 - Thursday

"ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു" (2 പത്രോ 1:4)

യേശു ഏകരക്ഷകൻ: ജൂണ്‍ 23
മനുഷ്യന്റെ രോഗഗ്രസ്തമായ പ്രകൃതിക്കു വൈദ്യനെ ആവശ്യമായിരുന്നു. അധ:പതിച്ച മനുഷ്യനു സമുദ്ധാരകനെ വേണമായിരുന്നു; മൃതനായവനു ജീവദായകനെ ആവശ്യമായിരുന്നു. നന്മയുടെ ഭാഗഭാഗിത്വം നഷ്ടപ്പെട്ടവന് അതു തിരികെ കൊടുക്കുന്നവനെ ആവശ്യമായിരുന്നു. ഇരുട്ടില്‍ അടയ്ക്കപ്പെട്ടിരുന്നവന് വെളിച്ചത്തിന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ബന്ധനസ്ഥന്‍ രക്ഷകനെ അന്വേഷിച്ചു; കാരാഗൃഹവാസി സഹായകനെ തേടി; അടിമത്വത്തിന്‍റെ നുകം വഹിക്കുന്നവരായ മനുഷ്യർ വിമോചകനെ കാത്തിരുന്നു. മനുഷ്യവര്‍ഗം അത്യന്തം ദുരിതപൂര്‍ണവും അസ്വസ്ഥവുമായ അവസ്ഥയിലായിരുന്നതിനാല്‍, മനുഷ്യരുടെ പക്കലേക്ക് ഇറങ്ങിവരാനും അവരെ സന്ദര്‍ശിക്കാനും ദൈവം തിരുമനസ്സായി.

തന്‍റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു. "എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16).

"വചനം മാംസമായി" എന്ന വി. യോഹന്നാന്‍റെ സുവിശേഷ വാക്യത്തെ ആധാരമാക്കി, മനുഷ്യപ്രകൃതിയില്‍ മനുഷ്യരക്ഷാകര്‍മം പൂര്‍ത്തിയാക്കാന്‍ വേണ്ടി ദൈവപുത്രന്‍ മനുഷ്യപ്രകൃതി സ്വീകരിച്ചു എന്ന സത്യം പ്രകാശിപ്പിക്കുവാന്‍ "മനുഷ്യാവതാരം" എന്ന സംജ്ഞ സഭ ഉപയോഗിക്കുന്നു. ദൈവപ്രകൃതിയില്‍ നമ്മെ ഭാഗഭാക്കുകളാക്കുവാന്‍ വേണ്ടിയാണു "വചനം" മാംസം ധരിച്ചത്.

ദൈവവചനം മനുഷ്യനായി; ദൈവപുത്രന്‍ മനുഷ്യപുത്രനായി. ദൈവവചനവുമായി ഐക്യപ്പെടുന്നതിലൂടെയും അങ്ങനെ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നതിലൂടെയും മനുഷ്യന്‍ ദൈവപുത്രനായിത്തീരുന്നതിനു വേണ്ടിയാണ് ക്രിസ്തു മനുഷ്യനായി അവതരിച്ചത്. "തന്‍റെ ദൈവത്വത്തില്‍ നമ്മളെ ഭാഗഭാക്കുകളാക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, ദൈവത്തിന്‍റെ ഏകപുത്രന്‍ നമ്മുടെ പ്രകൃതി സ്വീകരിച്ചു: മനുഷ്യരെ ദൈവങ്ങളാക്കിത്തീര്‍ക്കാന്‍ വേണ്ടി അവിടുന്നു മനുഷ്യനായി" (St. Thomas Aquinas, Opusc).

വിചിന്തനം
ഏകരക്ഷകനായ യേശുക്രിസ്തു ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ചു മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നമ്മുക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാം. അങ്ങനെ നമ്മുടെ സത്പ്രവർത്തികൾ കണ്ട് ലോകം ദൈവത്തെ മഹത്വപ്പെടുത്തുകയും ക്രിസ്തു ദൈവമാണെന്ന് ലോകം മുഴുവൻ തിരിച്ചറിയുകയും ചെയ്യട്ടെ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »