Meditation. - July 2024

രോഗികളെ സ്പര്‍ശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രിസ്തു

സ്വന്തം ലേഖകന്‍ 07-07-2022 - Thursday

"ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു" (ലൂക്കാ 6: 19).

യേശു ഏകരക്ഷകൻ: ജൂലൈ 7
രോഗികളുടെ സഹനങ്ങള്‍ കണ്ടു മനസ്സലിഞ്ഞ യേശു അവരെ സ്പര്‍ശിക്കുകയും തന്നെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ദുരിതങ്ങള്‍ യേശു സ്വന്തമാക്കുകയും ചെയ്തു: "അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു" (ഏശയ്യാ 53:4). സഹിക്കുന്ന എല്ലാ മനുഷ്യരോടുമുള്ള അവിടുത്തെ സഹതാപം അവരോടു താദാത്മ്യപ്പെടുത്തക്കവിധം വലുതായിരിന്നു. "ഞാന്‍ രോഗിയായിരിന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു" എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് ലോകം മുഴുവനുമുള്ള ഏല്ലാ രോഗികളോടും താദാത്മ്യപ്പെടുന്നു.

യേശു മിക്കപ്പോഴും രോഗികളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നു. യേശുവിന്റെ അടുത്തേക്ക് നടന്നടുക്കുവാനും അവിടുന്ന് നല്‍കുന്ന സൌഖ്യം സ്വീകരിക്കുവാനും പലപ്പോഴും 'വിശ്വാസം' ആവശ്യമാണ്. രോഗികള്‍ അവിടുത്തെ സ്പര്‍ശിക്കുവാന്‍ ശ്രമിക്കുന്നതായി സുവിശേഷത്തില്‍ നാം കാണുന്നു. സുഖപ്പെടുത്താന്‍ അവിടുന്ന് അടയാളങ്ങള്‍ (ഉമ്മിനീരും കൈവെയ്പ്പും, ചെളിയും കഴുകലും) ഉപയോഗിക്കുന്നുണ്ട്. അങ്ങനെ യേശു ക്രിസ്തുവില്‍ നിന്നു ശക്തി പുറപ്പെടുകയും എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തു.

രോഗം സുഖപ്പെടുത്താനുള്ള അധികാരം മാത്രമല്ല പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും യേശുവിനുണ്ടായിരിന്നു. സംപൂര്‍ണ്ണ മനുഷ്യനെ- ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തുവാനാണ് അവിടുന്ന് വന്നത്. ലോകരക്ഷകനായ യേശുക്രിസ്തുവിലൂടെ ദൈവം എല്ലാ തെറ്റുകള്‍ക്കും മാപ്പുനല്‍കുകയും എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലം സീയോന് വേണ്ടി ഉദിപ്പിക്കുമെന്ന് ഏശയ്യാപ്രവാചകന്‍ പ്രഖ്യാപിച്ചിരിന്നു (ഏശയ്യാ 33:24).

യേശു യഥാര്‍ത്ഥത്തില്‍ "രക്ഷിക്കുന്ന ദൈവമാണ്" എന്നു അവിടുന്ന് പ്രവര്‍ത്തിച്ച അടയാളങ്ങള്‍ സവിശേഷമായ വിധത്തില്‍ തെളിയിക്കുന്നു. പഴയനിയമത്തില്‍ രോഗികള്‍ ദൈവത്തിന്റെ മുന്‍പില്‍ തങ്ങളുടെ രോഗങ്ങളെ പറ്റി വിലപിച്ചിരിന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ക്രിസ്തു പാപികളുടെയും രോഗികളുടെയും അടുത്തേക്ക് ചെല്ലുകയും അവരെ സ്പര്‍ശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. ഈ മഹത്തായ സൗഭാഗ്യം ലോകം തിരിച്ചറിയാതെ പോകരുത്. നമ്മുടെ ജീവിതത്തില്‍ രോഗങ്ങളും തകര്‍ച്ചകളും ഉണ്ടാകുമ്പോള്‍ നമ്മുക്ക് ഏകരക്ഷകനായ യേശുക്രിസ്തുവിനെ സമീപിക്കാം. അവിടുന്ന് നമ്മെ സ്പര്‍ശിക്കുവാനും നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്നു.

വിചിന്തനം
രോഗത്തില്‍ മനുഷ്യന്‍ തന്റെ ബലഹീനതയും പരിമിതികളും നൈമിഷികതയും അനുഭവിച്ചറിയുന്നു. ഓരോ രോഗവും മരണത്തെ എത്തിനോക്കുവാന്‍ നമ്മേ നിര്‍ബന്ധിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നതിനും അവിടുന്നിലേക്ക് തിരിച്ചുപോകുന്നതിനും രോഗം മിക്കപ്പോഴും പ്രേരകമാകുന്നു. അതിനാല്‍ രോഗം വരുമ്പോള്‍ നിരാശനാകാതെ ക്രിസ്തുവില്‍ ആശ്രയിക്കുക. അവിടുന്ന് നമ്മെ സൗഖ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ദൈവമാണ്. അവിടുന്ന് നല്‍കുന്ന സൗഖ്യം വെറും രോഗശാന്തി മാത്രമല്ല. സമ്പൂര്‍ണ്ണ മനുഷ്യനെയാണ് അവിടുന്ന് സുഖപ്പെടുത്തുന്നത്. അവിടുന്ന് നമ്മുടെ ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »