Meditation. - July 2024

പിതാവായ ദൈവം നമ്മുടെ സാമൂഹികബന്ധങ്ങളെയും ക്രിസ്തുവിലൂടെ വീണ്ടെടുക്കുന്നു

സ്വന്തം ലേഖകന്‍ 16-07-2023 - Sunday

"അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹ 17: 21).

യേശു ഏകരക്ഷകൻ: ജൂലൈ 16
ദൈവപുത്രന്‍ നമ്മുടെ മനുഷ്യശരീരം സ്വീകരിച്ചതിലൂടെ നാമോരുത്തരും ദൈവത്തിന്റെ ഹൃദയത്തിലേക്ക് സ്വീകരിക്കപ്പെട്ടിരിക്കുന്നു. സ്നേഹം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ദൈവത്തിന്റെ ഹൃദയത്തില്‍ വസിക്കുന്ന ഓരോ മനുഷ്യനും സ്നേഹത്തില്‍ പരസ്പരം ഒന്നായിതീരുന്നു. സാമൂഹികബന്ധങ്ങളിലെ ഈ വീണ്ടെടുപ്പ് ക്രിസ്തുവിലൂടെയാണ് സാധ്യമായത്. അതിനാല്‍ ദൈവം തന്റെ ഏകജാതനിലൂടെ നിര്‍വ്വഹിച്ച രക്ഷാകരദൗത്യത്തിന് ഒരു സാമൂഹികമാനമുണ്ട്. ലോകത്തില്‍ നിലനില്‍ക്കുന്ന തിന്മയുടെ സ്വാധീനവും മനുഷ്യന്റെ ബലഹീനതയും നിമിത്തം നമ്മുടെ സാമൂഹികബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ പരിഹരിക്കുവാനും വീണ്ടും സ്നേഹത്തില്‍ ഒന്നു ചേര്‍ക്കുവാനും ക്രിസ്തുവിന്നു സാധിയ്ക്കും എന്ന കാര്യം നാം വിസ്മരിച്ചുകൂടാ.

ക്രിസ്തുവിലൂടെ നാമോരുത്തരിലും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് എല്ലാ മാനുഷികസാഹചര്യങ്ങളെയും സാമൂഹികബന്ധങ്ങളെയും തുളച്ചുകടക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഏറ്റവും സങ്കീര്‍ണ്ണവും ദുര്‍ഗ്രഹവുമായ മാനുഷികകാര്യങ്ങളുടെ കെട്ടുകള്‍ എങ്ങനെ അഴിക്കാം എന്ന്‍ പരിശുദ്ധാത്മാവ് വ്യക്തമായി അറിയുന്നു. പരിശുദ്ധാത്മാവിന്റെ വിമോചിപ്പിക്കുന്ന ഈ വേലയില്‍ സഹകരിക്കുന്നതിലൂടെ നമ്മുടെ സാമൂഹികബന്ധങ്ങളെ ശക്തിപ്പെടുത്തുവാന്‍ സാധിക്കും.

ക്രിസ്തുവിലൂടെ ദൈവം ഓരോ മനുഷ്യനെയും വ്യക്തിപരമായി സ്നേഹിക്കുമ്പോഴും അവന്‍ കൂട്ടായ്മയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവനാണ്. കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പങ്കുവെച്ചും ജീവിക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ത്രീത്വൈക കൂട്ടായ്മയുടെ ഛായയിലാണ് നാം സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ സാക്ഷാത്ക്കാരമോ രക്ഷയോ നമ്മുക്ക് നമ്മുടെ തന്നെ പരിശ്രമം കൊണ്ട് നേടാനാവില്ലെന്നും ത്രീത്വത്തിന്റെ രഹസ്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു.

രക്ഷയുടെ സന്ദേശവും സാഹോദരസ്നേഹവും തമ്മിലുള്ള അഭേദ്യബന്ധം വിശുദ്ധ ഗ്രന്ഥത്തിലെ ഭാഗങ്ങളില്‍ നാം കാണുന്നു. നമ്മേ സംബന്ധിച്ചു മനുഷ്യാവതാരത്തിന്റെ തുടര്‍ച്ചയാണ് നമ്മുടെ സഹോദരീ സഹോദരന്മാരെന്ന് ദൈവവചനം പഠിപ്പിക്കുന്നു. അതിനാല്‍ നാം ചുറ്റുപാടുകളുമായി സ്നേഹത്തിന്റെ കൂട്ടായ്മയില്‍ വസിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ഈ കൂട്ടായ്മയില്‍ വിള്ളലുകള്‍ സംഭവിക്കാം. നമ്മുടെ വ്യക്തിബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയെക്കാം. ഇപ്രകാരം തകരുന്ന മനുഷ്യബന്ധങ്ങളെ വീണ്ടും സ്നേഹത്തില്‍ ഒന്നിപ്പിക്കാന്‍ കൂടിയാണ് യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ സ്നേഹകല്‍പ്പന അസ്തിത്വത്തിന്റെ എല്ലാ മാനങ്ങളെയും സകലവ്യക്തികളെയും സാമൂഹികജീവിതത്തിന്റെ സമസ്ത രംഗങ്ങളെയും, സകല ജനതകളെയും ഉള്‍ക്കൊള്ളുന്നു. മാനുഷികമായതൊന്നും അതിനു അന്യമായിരിക്കയില്ല.

വിചിന്തനം
നമ്മുടെ കുടുംബബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ നിരാശപ്പെടാതെ ക്രിസ്തുവില്‍ ആശ്രയിക്കുക. അവിടുന്ന് പിതാവിനോടും പരിശുദ്ധാത്മാവിനോടും സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നമ്മളെയും സ്നേഹത്തില്‍ ഒന്നിപ്പിക്കുവാന്‍ അവിടുത്തേക്ക് കഴിയും. തകര്‍ന്നുപോയ ചില ബന്ധങ്ങള്‍ വീണ്ടും ഒന്നുചേര്‍ക്കുവാന്‍ സാധ്യമല്ലെന്ന് ചിലപ്പോള്‍ നമ്മുക്ക് തോന്നിയേക്കാം. എന്നാല്‍ മനുഷ്യനാല്‍ അസാധ്യമായത് ദൈവം തന്നെയായ യേശുക്രിസ്തുവിന് സാധ്യമാണെന്ന് വിശ്വസിക്കുക. അവിടുന്ന് കാല്‍വരിയില്‍ ചിന്തിയ തിരുരക്തത്താല്‍ നമ്മുടെ വ്യക്തിബന്ധങ്ങള്‍ കഴുകപ്പെടുവാനും അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ നിറയപ്പെടുവാനുമായി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നമ്മുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »