Meditation. - July 2024

ക്രിസ്തുവിന്റെ ശരീരത്തില്‍ പങ്കുചേരുകയും സ്വര്‍ഗ്ഗീയദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം

സ്വന്തം ലേഖകന്‍ 19-07-2022 - Tuesday

"ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല" (യോഹ 15: 5).

യേശു ഏകരക്ഷകൻ: ജൂലൈ 19
യേശുക്രിസ്തു ആരംഭം മുതല്‍ തന്റെ ശിഷ്യന്മാരെ അവിടുത്തെ ജീവിതവുമായി കൂട്ടിചേര്‍ത്തു അവര്‍ക്ക് ദൈവരാജ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. തന്റെ ദൗത്യത്തിലും സന്തോഷത്തിലും സഹനത്തിലും അവര്‍ക്ക് പങ്കുനല്‍കുകയും ചെയ്തു. "നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും... ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്" എന്നു പ്രഖ്യാപിച്ച് കൊണ്ട് താനും തന്നെ അനുഗമിക്കുവാനുള്ളവരും തമ്മിലുണ്ടാകാനിരിക്കുന്ന കൂടുതല്‍ അവഗാഢമായ ഐക്യത്തെപറ്റി യേശു സംസാരിച്ചു.

ക്രിസ്തുവിന്റെ ശരീരവും നമ്മുടെ ശരീരങ്ങളും തമ്മിലുള്ള നിഗൂഢാത്മകവും യഥാര്‍ത്ഥവുമായ ഐക്യത്തെക്കുറിച്ചും അവിടുന്ന് പ്രസ്താവിച്ചു: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹ 6: 56).

യേശുവിന്റെ ദൃശ്യമായ ഈ സാന്നിധ്യം ഈ ലോകത്തില്‍ നിന്നും എടുക്കപ്പെട്ടപ്പോഴും അവിടുന്ന് നമ്മെ അനാഥരായി വിട്ടില്ല. ലോകാവസാനം വരെ നമ്മോടൊപ്പമായിരിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു. അവിടുന്ന് തന്റെ ആത്മാവിനെ നമ്മിലേക്ക് അയക്കുന്നു. തത്ഫലമായി യേശുവുമായുള്ള സംസര്‍ഗ്ഗം മനുഷ്യനു കൂടുതല്‍ തീവ്രമായിത്തീരുന്നു.

വിശ്വാസികളുടെ സമൂഹം ക്രിസ്തുവിനു ചുറ്റും ഒന്നിച്ചുകൂടിയിരിക്കുക മാത്രമല്ല, അവിടുന്നില്‍, അവിടുത്തെ ശരീരത്തില്‍ ഐക്യപ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്. എല്ലാ ജനതകളില്‍ നിന്നും വിളിച്ച്കൂട്ടിയ തന്റെ സഹോദരന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കികൊണ്ട് ക്രിസ്തു തന്റെ ശരീരമായി സഭയെ രൂപപ്പെടുത്തി. ഉത്ഥാനം ചെയ്ത ക്രിസ്തു പരിശുദ്ധാത്മാവിലൂടെ വിശ്വാസികളുടെ സമൂഹത്തെ സ്വന്തം ശരീരമായി സ്ഥാപിക്കുന്നു. "അതുകൊണ്ട് സാര്‍വ്വത്രികസഭ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തില്‍ ഒന്നിച്ചുചേര്‍ക്കപ്പെട്ട ഒരു ജനമായി കാണപ്പെടുന്നു" (Lumen Gentium).

വിചിന്തനം
മാമ്മോദീസ വഴി നാം ക്രിസ്തുവിന്റെ മരണവും ഉത്ഥാനവുമായി ഐക്യപ്പെടുന്നു. വിശുദ്ധ കുര്‍ബാന വഴി നാം കര്‍ത്താവിന്റെ ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കുചേരുകയും അവിടുത്തോടും പരസ്പരവുമുള്ള ഐക്യത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്യുന്നു. യേശു എകരക്ഷകനാണ് എന്നു വിശ്വസിക്കുകയും കൂദാശകളിലൂടെ അവിടുത്തെ പീഡാനുഭവത്തിലും മഹത്ത്വീകരണത്തിലും നിഗൂഢവും യഥാര്‍ത്ഥവുമായ രീതിയില്‍ ഐക്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് ക്രിസ്തുവിന്റെ ജീവന്‍ സമൃദ്ധമായി നല്‍കപ്പെടുന്നു. അതുകൊണ്ട് നമ്മുക്ക് സഭയോടു ചേര്‍ന്ന് നിന്നുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും സഭയിലൂടെ അവിടുന്ന് നമ്മിലേക്ക് വര്‍ഷിക്കുന്ന ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »