Meditation. - July 2024

യേശു പറയുന്നതനുസരിച്ച് നമ്മുക്ക് വലയിറക്കാം....!

സ്വന്തം ലേഖകന്‍ 21-07-2023 - Friday

"സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം" (ലൂക്കാ 5: 4-5).

യേശു ഏകരക്ഷകൻ: ജൂലൈ 21
നമ്മുടെ ജീവിതം പടുത്തുയര്‍ത്തുന്നതിനായി നാം ഈ ലോകത്തില്‍ പലതിലും വിശ്വാസമര്‍പ്പിക്കുന്നു. എന്നാല്‍ അവ അല്‍പായുസ്സുകളാണെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. സമ്പത്തും സുഖവും അധികാരവും മനുഷ്യഹൃദയത്തിന്റെ ആഴത്തിലുള്ള അനുഗ്രഹങ്ങള്‍ നിറവ്വേറ്റില്ലെന്ന് ഇന്നല്ലെങ്കില്‍ നാളെ വ്യക്തമാകും. അതിനാല്‍ നമ്മുടെ ജീവിതം പണിതുയര്‍ത്താന്‍ ശക്തമായ അടിത്തറ ആവശ്യമാണ്. മാനുഷികമായ നിശ്ചിതത്ത്വങ്ങള്‍ തകര്‍ന്നുവീഴുമ്പോഴും ശക്തമായി നില്‍ക്കുന്ന ഒരടിത്തറ.

"കര്‍ത്താവേ, അങ്ങയുടെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കുന്നു" (സങ്കീ 119:89-90). ഈ വചനമാകുന്ന അടിത്തറയില്‍ തന്റെ ജീവിതസൗധം പണിയുന്നവന്‍ പാറമേലാണ് അത് പണിയുന്നത്. ഇപ്രകാരം പാറമേല്‍ ഭവനം പണിയാന്‍ ക്രിസ്തു ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. ഈ ലോകം നല്‍കുന്ന കണക്കുകൂട്ടലുകള്‍ വിട്ടു യേശു പറയുന്ന വചനം ശ്രവിക്കാന്‍ തയാറാകുമ്പോഴാണ് നമ്മുടെ ജീവിതം യഥാര്‍ത്ഥ വിജയം കണ്ടെത്തുന്നത്.

ലോകം നല്‍കുന്ന അറിവുവെച്ചു രാത്രിമുഴുവന്‍ മീന്‍ പിടിക്കാന്‍ വല ഇറക്കിയിട്ടും നിരാശനായി തീരുന്ന ശിമയോനെ നാം സുവിശേഷത്തില്‍ കാണുന്നു. അവന്‍ ക്രിസ്തുവിനെ കണ്ടെത്തുന്നതോടെ അവന്റെ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നു. അവിടുന്ന് പറഞ്ഞതനുസരിച്ച് വലയിറക്കിയപ്പോള്‍ അവര്‍ക്ക് വളരെയേറെ മത്സ്യങ്ങള്‍ ലഭിക്കുന്നു. തങ്ങള്‍ക്ക് കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരിന്നവരും അത്ഭുതപ്പെടുന്നു. ഇപ്രകാരം ക്രിസ്തുവില്‍ വിശ്വസിച്ചും അവിടുത്തെ വചനങ്ങള്‍ അനുസരിച്ചും ജീവിക്കുന്നവന്‍ യഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കുന്നു. "ക്രിസ്തു എല്ലാ സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനാണ്". "സമസ്തവും അവനിലൂടെ ഉണ്ടായി: ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല". "എല്ലാ വസ്തുക്കളും അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ട്ടിക്കപ്പെട്ടത്" (കൊളോ 1:15, യോഹ 1:3, കൊളോ 1:16).

വിശുദ്ധ ലിഖിതം വെളിപ്പെടുത്തുന്ന ഈ സത്യങ്ങള്‍ തിരിച്ചറിഞ്ഞു യേശുവില്‍ വിശ്വസിക്കുകയും അവിടെ വചനം പാലിക്കുകയും ചെയ്തുകൊണ്ട് നമ്മുക്ക് ജീവിതവിജയം നേടാം.

വിചിന്തനം
"അവിടുന്ന് എന്റെ അഭയകേന്ദ്രവുംപരിചയുമാണ്; ഞാന്‍ അങ്ങയുടെവചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു" (സങ്കീ 119: 114) എന്ന്‍ ഓരോ ദിവസവും നമ്മുടെ ഹൃദയത്തിന് ദൈവത്തോട് പറയാന്‍ കഴിയട്ടെ. "ഗുരോ അങ്ങ് പറഞ്ഞതനുസരിച്ചു ഞാന്‍ വലയിറക്കാം" എന്നു പറഞ്ഞ പത്രോസിനെ പോലെ നമ്മുക്കും നമ്മുടെ അനുദിന വ്യാപാരങ്ങളും നമ്മെത്തന്നെയും കര്‍ത്താവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുക്കാം. അവിടുന്ന് നമ്മുടെ ജീവിതത്തില്‍ വിജയങ്ങള്‍ സമ്മാനിക്കുക തന്നെ ചെയ്യും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »