Meditation. - August 2024

"സ്വര്‍ഗ്ഗസ്ഥനായ" എന്ന പദത്തിന്റെ അർത്ഥമെന്ത്?

സ്വന്തം ലേഖകന്‍ 15-08-2022 - Monday

"യേശു പറഞ്ഞു:.. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക" (യോഹ 20:17)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 15
യേശു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ ദൈവത്തെ "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്നുവിളിച്ചു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു. വി. ഗ്രന്ഥത്തിലെ "സ്വര്‍ഗ്ഗസ്ഥനായ" എന്ന പ്രയോഗം ഒരു "സ്ഥലത്തെ" അല്ല അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ് "മറ്റെവിടെയോ" അകലങ്ങളിലിരിക്കുന്ന ദൈവമല്ല. അവിടുത്തെ വിശുദ്ധി നമുക്കു ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. അവിടുന്നു ത്രൈശുദ്ധനായതുകൊണ്ടാണ് എളിമയും അനുതാപവുമുള്ള ഹൃദയത്തിന് സമീപസ്ഥനായിരിക്കുന്നത്.

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു നാം വിളിക്കുമ്പോൾ, ദൈവം അവിടുത്തെ വിശുദ്ധ ആലയത്തിലായിരിക്കുന്നതു പോലെ നീതിമാന്‍മാരുടെ ഹൃദയത്തിലാണെന്നു ശരിയായും അര്‍ത്ഥമാക്കുന്നു. അതേസമയം, പ്രാര്‍ത്ഥിക്കുന്നവര്‍ തങ്ങള്‍ ആരോടു പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തി തങ്ങളുടെ ഹൃദയത്തില്‍ വസിക്കണമെന്നു ആഗ്രഹിക്കുന്നു എന്നും അര്‍ത്ഥമാക്കുന്നു.

"സ്വര്‍ഗം" എന്നാല്‍ സ്വര്‍ഗീയ ലോകത്തിന്‍റെ ഛായ ഉള്ളവര്‍ എന്നും മനസ്സിലാക്കാവുന്നതാണ്. ദൈവം അവരില്‍ വസിക്കുകയും ചരിക്കുകയും ചെയ്യുന്നു. നാം പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗമാകുന്ന പ്രതീകം നാം ജീവിക്കുന്ന ഉടമ്പടിയുടെ രഹസ്യത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു. ദൈവം തന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിലാണ്. പിതാവിന്‍റെ ഭവനം നമ്മുടെ സ്വദേശമാണ്. പാപം നമ്മെ ഉടമ്പടിയുടെ നാട്ടില്‍ നിന്നും നാടു കടത്തി. പക്ഷെ, ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ പിതാവിലേക്ക്, സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുവരാന്‍ പ്രാപ്തരാക്കുന്നു.

ക്രിസ്തുവിലൂടെ സ്വര്‍ഗ്ഗവും ഭൂമിയും അനുരഞ്ജിപ്പിക്കപ്പെട്ടു. കാരണം, പുത്രന്‍ മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കു ഇറങ്ങിയത്. തന്‍റെ കുരിശുമരണം, തന്‍റെ ഉത്ഥാനം, തന്‍റെ സ്വര്‍ഗ്ഗാരോഹണം എന്നിവയിലൂടെ അവിടുത്തോടൊപ്പം സ്വര്‍ഗ്ഗത്തിലേക്കു കയറാന്‍ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു.

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു സഭ പ്രാര്‍ത്ഥിക്കുമ്പോള്‍, ക്രിസ്തുവിനോടോപ്പം സ്വര്‍ഗ്ഗീയ സ്ഥാനങ്ങളില്‍ ഇരിക്കുകയും, ക്രിസ്തുവിനോടോപ്പം ദൈവത്തില്‍ മറഞ്ഞിരിക്കുകയും ചെയ്യുന്ന ദൈവജനമാണ് നാം എന്നു സഭ ഏറ്റുപറയുകയാണ്‌. അതേസമയം നാം നമ്മുടെ സ്വര്‍ഗീയ വസതിയിൽ എത്തിച്ചേരാൻ നെടുവീര്‍പ്പോടെ കാത്തിരിക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികൾ ഈ ഭൂമിയിൽ ശരീരത്തോടെയാണ് കാണപ്പെടുന്നതെങ്കിലും ശരീരത്തിനനുസരിച്ചല്ല ജീവിക്കുന്നത്. അവര്‍ ഭൂമിയില്‍ ജീവിക്കുന്നു; പക്ഷേ, സ്വര്‍ഗത്തിലെ പൗരന്മാരാണ് അവര്‍.

വിചിന്തനം
ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പൗരത്വം സ്വർഗ്ഗത്തിലാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ വസതിയിൽ എത്തിച്ചേരേണ്ടവരാണ് ഓരോ ക്രൈസ്തവനും. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു നാം പ്രാർത്ഥിക്കുമ്പോഴൊക്കെ ഈ ബോധ്യം നമുക്കുണ്ടായിരിക്കണം. ലോകരക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന സ്വർഗ്ഗത്തിലെ ഈ പൗരത്വമാണ് ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »