News - 2024

സിസ്റ്റര്‍ ക്ലാര ഫെയ് വാഴ്ത്തപ്പെട്ട പദവിയില്‍

സ്വന്തം ലേഖകന്‍ 07-05-2018 - Monday

ആക്കൻ: “ദരിദ്രനായ ഉണ്ണിയേശുവിന്‍റെ സഹോദരികള്‍” എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ ധന്യ ക്ലാര ഫെയിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ ആക്കനിലെ ദൈവമാതാവായ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ശനിയാഴ്ചയാണ് വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം നടന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് പ്രഖ്യാപന ചടങ്ങ് സാക്ഷ്യം വഹിക്കുവാന്‍ എത്തിയത്.

1815 ഏപ്രില്‍ 11ന് ആക്കനില്‍ ലൂയിസ്- കാതറിന്‍ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലമത്തവള്‍ ആയി ക്ലാര ജനിച്ചു. സമ്പന്ന കുടുംബമായിരിന്നു അവളുടേത്. അവള്‍ക്ക് 5 വയസ്സായപ്പോള്‍ പിതാവ് ലൂയിസ് മസ്തിഷ്ക്കാഘാതം മൂലം മരണമടഞ്ഞു. ചെറുപ്പത്തില്‍ തന്നെ പാവപ്പെട്ടവരോട് മനസ്സലിവുണ്ടായിരുന്ന ക്ലാര നിര്‍ധനരായ കുട്ടികളുടേയും യുവജനങ്ങളുടെയും ഉന്നമനത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ചു. തന്‍റേതിനു സമാന ചിന്തകള്‍ പുലര്‍ത്തിയിരുന്ന ഏതാനും സുഹൃത്തുക്കളുമൊത്ത് 1837 ല്‍ ഒരു ചെറിയ വിദ്യഭ്യാസ സ്ഥാപനത്തിന് അവള്‍ തുടക്കം കുറിച്ചു.

1844 ഫെബ്രുവരി 2 നാണ് കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് ആനയിക്കുകയും അവര്‍ക്ക് വിദ്യ പ്രദാനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ “ദരിദ്ര ഉണ്ണിയേശുവിന്‍റെ സഹോദരികള്‍” എന്ന സന്ന്യാസിനി സമൂഹത്തിന് ക്ലാര രൂപം നല്കിയത്. അനേകര്‍ക്ക് പുതുജീവിതം സമ്മാനിക്കുവാന്‍ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. കാലക്രമേണ ആരോഗ്യം ക്ഷയിച്ച ക്ലാര ഫെയ് 79-Ↄ○ വയസ്സില്‍ 1894 മെയ് 8ന് ഹോളണ്ടില്‍ വച്ച് നിത്യതയിലേക്ക് യാത്രയായി. 2017 മെയ് നാലിന് ക്ലാര ഫെയുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാന്‍ തീരുമാനിക്കുകയായിരിന്നു.


Related Articles »