News - 2024

മറിയം ത്രേസ്യായുടെ വിശുദ്ധ പദവി: കര്‍ദ്ദിനാള്‍ സംഘത്തിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍ 06-02-2019 - Wednesday

വത്തിക്കാന്‍ സിറ്റി: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള അദ്ഭുത രോഗശാന്തി കര്‍ദ്ദിനാള്‍മാരുടെ തിരുസംഘം സ്ഥിരീകരിച്ചു. അദ്ഭുത രോഗശാന്തി സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന 'പൊസിസിയോ'വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ നടപടികള്‍ക്കായുള്ള കര്‍ദ്ദിനാള്‍മാരുടെ സമിതി പഠിച്ചു വിലയിരുത്തിയാണ് സ്ഥിരീകരണം നല്‍കിയത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ഒരു സുപ്രധാന ഘട്ടമാണിത്.

ഇതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂര്‍ത്തിയായതായി നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റ്റുലേറ്റര്‍ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു എന്നിവര്‍ അറിയിച്ചു. ക്രിസ്റ്റഫറിന് ലഭിച്ച അത്ഭുത സൌഖ്യത്തെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചത്. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരി എന്ന വ്യക്തിക്കുണ്ടായ അത്ഭുത രോഗശാന്തിയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി സഭ പരിഗണിച്ചത്. ഇത് മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി 1ന് അംഗീകരിച്ചു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയായിരിന്നു. പിസ്സായിലെ സാന്‍ പിയെട്രോയില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം രോഗ സൌഖ്യം ലഭിച്ച മാത്യു ഡി. പെല്ലിശ്ശേരിക്ക് ലഭിച്ചിരിന്നു.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »