News - 2024

കോവിഡ്: ആഗോള തലത്തില്‍ മരണമടഞ്ഞ ഈശോ സഭാംഗങ്ങളില്‍ മൂന്നിലൊരാള്‍ ഇന്ത്യയില്‍

പ്രവാചകശബ്ദം 24-06-2021 - Thursday

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ലോകത്ത് കോവിഡ് 19 രോഗബാധിതരായി മരണമടഞ്ഞ ഈശോ സഭാംഗങ്ങളായ വൈദീകരില്‍ മൂന്നിലൊരാള്‍ ഇന്ത്യയിലാണെന്ന വെളിപ്പെടുത്തലുമായി ഈശോസഭാ സുപ്പീരിയര്‍ ജനറലിന്റെ കത്ത്. ജെസ്യൂട്ട് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ആര്‍തുറോ സോസ സഭയുടെ 83 പ്രോവിന്‍സുകളിലേയും, 6 സ്വതന്ത്ര മേഖലകളിലേയും, 10 ആശ്രിത മേഖലകളിലേയും തലവന്‍മാര്‍ക്കയച്ച കത്തിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പട്ടികയിലാണ് ആശങ്കാജനകമായ ഈ വിവരമുള്ളത്. 2020 ജൂണ്‍ മുതലുള്ള ഒരു വര്‍ഷക്കാലയളവില്‍ മൊത്തം 158 ജെസ്യൂട്ട് വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ 50 പേര്‍ ഇന്ത്യക്കാരാണ്. പട്ടിക വളരെ നീണ്ടതാണെന്നും, വിട്ടുപിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ കൂടി ചേര്‍ത്താല്‍ പട്ടിക ഇനിയും നീളുമെന്നും ഫാ. സോസ കുറിച്ചു.

കോവിഡ് 19 മൂലം മരണപ്പെട്ട ജെസ്യൂട്ട് വൈദികര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ജെസ്യൂട്ട് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ക്ഷണിച്ചുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക സന്യാസ സഭയുടെ തലവനും എഴുപത്തിരണ്ടുകാരനുമായ ഫാ. സോസ സഭയുടെ സുപ്പീരിയര്‍മാര്‍ക്ക് കത്തയച്ചത്. പകര്‍ച്ചവ്യാധി ഇപ്പോഴൊന്നും അവസാനിക്കില്ലെന്ന് നമുക്കറിയാമെന്നും, നമുക്ക് ചുറ്റുമുള്ളവരിലേക്ക് വൈറസ് പകരാതിരിക്കുവാന്‍ ജാഗരൂകരായിരിക്കണമെന്നും, ജീവിത ശൈലിയും, പുരോഗമന ശൈലിയും അടിയന്തിരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും, വലിയ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയിലേക്കാണ് നാം നീങ്ങുന്നതെന്നാണ് ഈ കഷ്ടതകള്‍ സൂചിപ്പിക്കുന്നതെന്നും ജൂണ്‍ 22ന് അയച്ച കത്തില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ജെസ്യൂട്ട് സമൂഹം പ്രവര്‍ത്തിക്കുന്നത് നാലായിരത്തോളം ഈശോസഭാംഗങ്ങളുള്ള ഇന്ത്യയിലാണ്. ഭാരതത്തില്‍ കൊറോണ മൂലം മരണപ്പെട്ട വൈദികരില്‍ ബഹുഭൂരിപക്ഷവും ജെസ്യൂട്ട് സഭാംഗങ്ങളാണ്. 11,389 വൈദികരും, 4,453 വൈദീക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ മൊത്തം 15,842 അംഗങ്ങളാണ് 2018 വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുമായി ഈശോസഭക്കുള്ളത്. ആഗോള സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ ജെസ്യൂട്ട് സഭാംഗമാണ്. 2016 ഒക്ടോബര്‍ 14നാണ് ഫാ. ആര്‍തുറോ സോസ ഈശോസഭയുറെ സുപ്പീരിയര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »