News - 2024

ജെറുസലേമിൽ ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ഇസ്രായേല്‍; പ്രതിഷേധം

പ്രവാചകശബ്ദം 14-04-2023 - Friday

ജെറുസലേം: ജെറുസലേമിൽ ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ഇസ്രായേലിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നാളെ ശനിയാഴ്ച നടക്കാനിരിക്കുന്ന ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷചടങ്ങുകളിൽ തിരുക്കല്ലറ ദേവാലയത്തിൽ ആരാധനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഇസ്രായേലി പോലീസിന്റെ തീരുമാനത്തിലാണ് പ്രതിഷേധം ഉയരുന്നത്. യേശുവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ശനിയാഴ്ച നടക്കുന്ന ഹോളി ഫയർ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 1800 ആയാണ് ഇസ്രയേലിലെ അധികാരികൾ കുറച്ചിരിക്കുന്നത്.

സുരക്ഷയും ആരാധന സ്വാതന്ത്ര്യവും ഉറപ്പാക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇസ്രായേൽ പോലീസ് വാദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ അവഗണിക്കാൻ സഭാ പ്രതിനിധികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടു. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും വിശുദ്ധ നാടിന്റെ പരിപാലകരും അർമേനിയൻ പാത്രിയാർക്കേറ്റും ഒരുമിച്ചിറക്കിയ സംയുക്ത പ്രസ്താവനയിൽ, തങ്ങൾ നിലവിലുള്ള ആചാരങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത് തുടരുകയും, രണ്ട് സഹസ്രാബ്ദങ്ങളായി നടന്നുവരുന്ന ചടങ്ങുകൾ ആചാരമായി തന്നെ നടത്തുകയും ചെയ്യുമെന്നും, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തങ്ങളോടൊപ്പം പങ്കുചേരാൻ ക്ഷണിക്കുന്നതായും പറഞ്ഞു.

റമദാൻ, യഹൂദരുടെ പെസഹാ, ഈസ്റ്റർ എന്നിവ ഇസ്രായേൽ-പലസ്തീൻ പിരിമുറുക്കം വർദ്ധിച്ചിരിക്കുന്ന ഈ സമയത്ത് ഒരുമിച്ചു വരുന്നതിനാൽ ആഘോഷ നിറവിലാണ് ഇസ്രായേല്‍. കഴിഞ്ഞയാഴ്ച ടെൽ അവീവിൽ കാർ ഇടിച്ചുണ്ടായ ആക്രമണത്തിൽ ഒരു ഇറ്റാലിയൻ വിനോദസഞ്ചാരി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലുണ്ടായ വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് കാർ ആക്രമണം നടന്നത്. ഹോളി ഫയർ ചടങ്ങുകളിൽ സാധാരണയായി വലിയ ജനക്കൂട്ടമാണ് പങ്കെടുക്കുന്നത്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം കനക്കുകയാണ്.


Related Articles »