News - 2024

ആഫ്രിക്കൻ രാജ്യങ്ങളോട് സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി

പ്രവാചകശബ്ദം 11-08-2023 - Friday

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ സൈനിക നടപടിക്ക് മുതിരരുതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളോട് നൈജീരിയൻ മെത്രാൻ സമിതി. രണ്ടാഴ്ചകൾക്ക് മുന്‍പാണ് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ബാസമിനെ പുറത്താക്കി പ്രസിഡൻഷ്യൽ ഗാർഡ് കമാൻഡർ അബ്ദുറഹ്മാൻ ഷിയാനി രാജ്യത്തിന്റെ നേതാവായി സ്വയം അവരോധിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ദ എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് ആഫ്രിക്കൻ നേഷൻസ് അട്ടിമറിക്ക് പിന്നാലെ രാജ്യത്ത് സൈനീക ഇടപെടൽ നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഒരാഴ്ചക്കുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് നൈജറിലെ പട്ടാള ഭരണകൂടത്തോട് കൂട്ടായ്മ ആവശ്യപ്പെട്ടത്.

എന്നാൽ അവർ നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിട്ടും സൈനിക മേധാവി തന്നെ ഭരണത്തിൽ തുടരുകയാണ്. എന്നാൽ വിഷയത്തിൽ നയതന്ത്രമാണ് ആവശ്യമെന്നും സൈനിക ഇടപെടൽ അല്ലെന്നുമാണ് നൈജീരിയയിലെ വിവിധ സംഘടനകൾ പറയുന്നത്. മുന്നറിയിപ്പ് നൽകിയതിന്റെ സമയപരിധി അവസാനിച്ചുവെങ്കിലും സൈനിക ഇടപെടൽ നടത്തുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോക്കം പോകാൻ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ മേൽ സമ്മർദ്ധം ചെലുത്തണമെന്ന് നൈജീരിയൻ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് ലൂസിയസ് ഉഗോർജി, പ്രസിഡന്റ് ബോലാ അഹമ്മദിനോട് ആവശ്യപ്പെട്ടു.

ബലപ്രയോഗത്തിലൂടെ സർക്കാരിനെ മാറ്റുന്നത് തെറ്റാണെന്ന ദ എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് ആഫ്രിക്കൻ നേഷൻസിന്റെ നിഗമനം ശരിയാണെന്ന് അംഗീകരിക്കാമെങ്കിലും അതിൻറെ പേരിൽ മനുഷ്യരക്തം ചിന്തുന്നത് ഭരണമാറ്റം നടത്തിയതിന് സമാനമായി തെറ്റാണെന്ന് മേരി മദർ ഓഫ് ഗോഡ് കത്തോലിക്കാ ഇടവകയിൽ നടത്തിയ ഇടയ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞു. ഇപ്പോൾതന്നെ ഒരുപാട് ജീവനുകളും പൊലിഞ്ഞിട്ടുണ്ടെന്നും, എന്തുതന്നെയായാലും ഇനി അപ്രകാരം മുന്‍പോട്ട് പോകാൻ സാധിക്കില്ലെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. രാജ്യത്തെ അട്ടിമറിയിൽ പുറത്താക്കപ്പെട്ട പ്രസിഡന്റുമായി ഊഷ്മള ബന്ധമുണ്ടായിരുന്ന അമേരിക്കൻ സർക്കാർ സംഭവത്തെ അപലപിച്ചിട്ടുണ്ട്. നൈജറിന് നൽകിവന്നിരുന്ന സഹായവും അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.


Related Articles »