News - 2024

കഴിഞ്ഞ വര്‍ഷം ബന്ധിയാക്കലിനോ കൊലപാതകത്തിനോ ഇരയായത് നൂറ്റിമുപ്പതിലധികം വൈദികരും സന്യസ്തരും

പ്രവാചകശബ്ദം 12-01-2024 - Friday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ കൊലപാതകത്തിനോ ബന്ധിയാക്കലിനോ തടങ്കലിലാക്കിയതിനോ ഇരയായത് നൂറ്റിമുപ്പതോളം വൈദികരും സന്യസ്തരും. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സമാനമായ കേസുകളുടെ എണ്ണം മുൻവർഷം 124 ആയിരുന്നു. സ്വേച്ഛാധിപത്യ സർക്കാരുകൾ നടത്തിയ അറസ്റ്റുകളാണ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ ഇടയാക്കിയത്. സമാനമായ കേസുകളുടെ എണ്ണം 2022ൽ 55 ആയിരുന്നെങ്കിൽ 2023ല്‍ 86 ആയി വർദ്ധിച്ചു. നിക്കരാഗ്വേയിലെ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം വൈദികരെ ലക്ഷ്യം വച്ച് നടത്തിയ വേട്ടയാടലുകൾ സംഖ്യ വർദ്ധിക്കാൻ വലിയൊരു കാരണമായിട്ടുണ്ട്.

2023ല്‍ ഭരണകൂടം രണ്ട് മെത്രാന്മാരെയും, നാല് സെമിനാരി വിദ്യാർത്ഥികളെയും ഉൾപ്പെടെ 46 വൈദികരെ കസ്റ്റഡിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ ഡിസംബർ മാസം അറസ്റ്റ് ചെയ്യപ്പെട്ട സീയൂന രൂപതയുടെ അധ്യക്ഷന്‍ ഇസിദോര മോറ ഒർട്ടേകയും ഉൾപ്പെടുന്നു. റിപ്പോർട്ട് പ്രകാരം ഡിസംബറിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട മിക്ക വൈദികരെയും ഒന്നെങ്കിൽ മോചിപ്പിക്കുകയോ, അതല്ലെങ്കിൽ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. 2023ല്‍ ചൈനയിലെ 20 വൈദികരെ വിവിധ സമയങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ കണക്കെടുക്കുമ്പോൾ കുറഞ്ഞത് അഞ്ച് വൈദികരെങ്കിലും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടു. മതപരിവർത്തന നിരോധന നിയമം ഉപയോഗിച്ചാണ് ഇന്ത്യയിൽ കത്തോലിക്ക വൈദികരെ വേട്ടയാടുന്നത്. അവരെയെല്ലാം മോചിപ്പിച്ചിട്ടുണ്ടെങ്കിലും, ഇനിയും കേസെടുക്കാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തട്ടിക്കൊണ്ട് പോകപ്പെടുന്ന സംഭവങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളുമുണ്ട്. കൊലപാതകം നടന്ന 7 സംഭവങ്ങളിൽ മൂന്നെണ്ണം നൈജീരിയയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.


Related Articles »