News - 2024

ബുർക്കിന ഫാസോയില്‍ വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരാക്രമണം: 15 പേർ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 27-02-2024 - Tuesday

സാഹേൽ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മാലി, നൈജർ രാജ്യങ്ങളുടെ അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന വടക്കു കിഴക്കൻ മേഖലയിലെ സാഹേൽ പ്രവിശ്യയിലെ എസാകെയ്ൻ ഗ്രാമത്തിലായിരുന്നു ആക്രമണം. 12 പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലുമാണു മരിച്ചതെന്ന് ഡോറി രൂപത വികാരി ജനറൽ ഫാ. ജീൻ പിയർ സവാദോഗോ പറഞ്ഞു.

അൽക്വയ്‌ദയുമായി ബന്ധമുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് സാഹേൽ മേഖലയിൽ സജീവമാണെന്ന റിപ്പോർട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ ആക്രമണം. വേദനാജനകമായ സാഹചര്യത്തിൽ, വിശ്വാസത്തെ പ്രതി മരിച്ചവർക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും, ദുഃഖിതരായ ഹൃദയങ്ങളുടെ സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്ന് ഫാ. ജീൻ പറഞ്ഞു. നോമ്പുകാലത്ത് നമ്മുടെ തപസ്സിൻ്റെയും പ്രാർത്ഥനയുടെയും ത്യാഗങ്ങള്‍ ബുർക്കിന ഫാസോയ്ക്ക് സമാധാനവും സുരക്ഷിതത്വവും നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുർക്കിന ഫാസോയിൽ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്ലാമിക ഭീകരരുടെ ആക്രമണം വർദ്ധിച്ചുവരികയാണ്.

മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ കുടിയിറക്കത്തിന് കാരണമായ നിരവധി ആക്രമണങ്ങളാണ് രാജ്യത്തു ഇതിനോടകം അരങ്ങേറിയത്. 2011-ലെ ലിബിയയിലെ ആഭ്യന്തരയുദ്ധത്തിനുശേഷം സഹേൽ മേഖലയിലെ അധികാരികൾ ഇസ്ലാമിക ഭീകരസംഘടനകൾക്കെതിരെ പോരാട്ടം തുടരുന്നുണ്ട്. 2012-ൽ വടക്കൻ മാലി ഇസ്ലാമിക തീവ്രവാദികള്‍ പിടിച്ചെടുത്തിരിന്നു. ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍, വൈദികരെയും സന്യസ്തരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോകുന്നത്, കൊലപാതകം, തുടങ്ങീ നിരവധി അക്രമ സംഭവങ്ങളാണ് രാജ്യത്തു പതിവായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.


Related Articles »