Meditation. - April 2024

ദൈവം എന്തിനു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്?

സ്വന്തം ലേഖകന്‍ 15-04-2024 - Monday

"ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം..." (ഉൽപ്പത്തി 1:26)

യേശു ഏകരക്ഷകൻ: ഏപ്രിൽ 15
ചരിത്രത്തിലുടനീളം മനുഷ്യൻ ചോദിക്കുന്ന ചോദ്യമാണ്- ദൈവം എന്തിനു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്? ശാസ്ത്രവും മതങ്ങളും ഇരുട്ടിൽ തപ്പുമ്പോൾ, ബൈബിൾ മാത്രമേ ഇതിനു വ്യക്തമായ ഉത്തരം നൽകുന്നുള്ളൂ. ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സഭ ഇതിന് മനോഹരമായ വിശദീകരണം നൽകുന്നു

"അനന്തഗുണസമ്പന്നനും തന്നില്‍ തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസ്സോടെ തന്റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി മനുഷ്യനെ സൃഷ്ട്ടിച്ചു. ഇക്കാരണത്താല്‍ എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വര്‍ത്തിക്കുന്നു. സര്‍വ്വശക്തിയുപയോഗിച്ച് ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തന്റെ കുടുംബത്തിന്‍റെ ഐക്യത്തിലേക്ക് ദൈവം വിളിച്ചുകൂട്ടുന്നു.

ഈ പദ്ധതി നിറവേറ്റാനായി കാലത്തിന്‍റെ തികവില്‍ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്കു അയച്ചു. അവന്‍റെ പുത്രനിലും പുത്രനിലൂടെയും പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ ദത്തുപുത്രരും അങ്ങനെ അവിടുത്തെ സൗഭാഗ്യജീവിതത്തിന്‍റെ അവകാശികളുമായി തീരാന്‍ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു." (CCC 1)

ഈ ദൈവീകാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങികേള്‍ക്കാനായി ക്രിസ്തു തന്റെ അപ്പസ്തോലന്മാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: "നിങ്ങള്‍ പോയി സര്‍വ്വജനതകളെയും ശിക്ഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. ഇതാ യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും". ശ്ലീഹന്മാര്‍ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഏകരക്ഷകനായ യേശുവിനെ പ്രഘോഷിച്ചു. കര്‍ത്താവ് അവരോടു കൂടി പ്രവര്‍ത്തിക്കുകയും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അവരുടെ സന്ദേശത്തെ സ്ഥിരീകരിച്ചു.

വിചിന്തനം
ക്രിസ്തുവിന്റെ ആഹ്വാനമനുസരിച്ച്, സ്വമനസ്സാ അതിനോടു ക്രിയാത്മമായി പ്രതികരിച്ചവര്‍ ലോകത്തില്‍ എല്ലായിടത്തും 'സുവിശേഷം പ്രഘോഷിക്കുവാന്‍' ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉത്തേജിതരായി. നാം ക്രിസ്തുവിനെ സ്നേഹിക്കുന്നുവെങ്കിൽ, നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കാൻ തയ്യാറാകണം. ലോകരക്ഷകനായ യേശുക്രിസ്‌തുവിനെക്കുറിച്ച് ഇനിയും കേട്ടിട്ടില്ലാത്ത അനേകരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാനും, ദൈവം തന്റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി തന്റെ ഏകജാതനിലൂടെ എല്ലാ മനുഷ്യരെയും വിളിച്ചിരിക്കുന്നു എന്ന് ലോകത്തോടു പ്രഘോഷിക്കുവാനും നാം തയ്യാറാകണം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »