Meditation. - April 2024

കര്‍ത്താവിന്റെ കല്‍പ്പനയനുസരിച്ചു സുവിശേഷ പ്രഘോഷണം രണ്ടുതരത്തില്‍ നിര്‍വഹിക്കപ്പെടുന്നു

സ്വന്തം ലേഖകന്‍ 21-04-2023 - Friday

"ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം." (യോഹ 21:24)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 21
എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും, സത്യത്തിന്‍റെ അറിവിലേക്ക്- അതായത് 'യേശുക്രിസ്തുവിലേക്ക്' വരണമെന്നും ദൈവം ആഗ്രഹിക്കുന്നു. ഈ വെളിപാട് ഭൂമിയുടെ അതിര്‍ത്തികള്‍ വരെ എത്തേണ്ടതിനായി സര്‍വജനതകളോടും വ്യക്തികളോടും സുവിശേഷം പ്രഘോഷിക്കുന്നതിനു ക്രിസ്തു അപ്പസ്തോലന്മാരോടു കല്പിച്ചു. കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ചു സുവിശേഷ പ്രഘോഷണം രണ്ടുതരത്തില്‍ നിര്‍വഹിക്കപ്പെടുന്നു:-

1. ലിഖിത രൂപത്തില്‍: അപ്പസ്തോലന്മാരും അവരോട് ബന്ധപ്പെട്ട മറ്റു വ്യക്തികളും ഒരേ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിന്‍ കീഴില്‍ രക്ഷയുടെ സന്ദേശം എഴുതി അറിയിച്ചു. പരിശുദ്ധാത്മാവിന്റെ നിശ്വാസത്താല്‍ ലിഖിതരൂപത്തിലാക്കപ്പെട്ട ദൈവത്തിന്‍റെ സംഭാഷണമാണ് വിശുദ്ധ ഗ്രന്ഥം. മനുഷ്യർക്കു തന്നെത്തന്നെ വെളിപ്പെടുത്താനായി, ദൈവം വിശുദ്ധ ഗ്രന്ഥത്തിലൂടെ മനുഷ്യരോട് മാനുഷികമായ വാക്കുകളിൽ സംസാരിക്കുന്നു.

2. വാചിക രൂപത്തില്‍: അപ്പസ്തോലന്മാര്‍ തങ്ങളുടെ മാതൃക വഴിയും അവര്‍ സ്ഥാപിച്ച സംവിധാനങ്ങള്‍ വഴിയും വാചികമായി സുവിശേഷം പകര്‍ന്നു കൊടുത്തു. ക്രിസ്തുവിന്‍റെ അധരങ്ങളില്‍ നിന്ന്, അവിടുത്തെ പ്രഭാഷണങ്ങളിലും, പ്രവൃത്തികളിലും നിന്ന്, അവര്‍ സ്വീകരിച്ചതും അല്ലെങ്കില്‍ ‍പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ അവര്‍ ഗ്രഹിച്ചതും ആയ കാര്യങ്ങള്‍ അവര്‍ പകര്‍ന്നു കൊടുത്തു. വിശുദ്ധലിഖിതത്തില്‍ നിന്നു വ്യതിരിക്തമെങ്കിലും അതുമായി ഗാഢബന്ധമുള്ളതും പരിശുദ്ധാത്മാവില്‍ നിര്‍വ്വഹിക്കപ്പെടുന്നതുമായ സുവിശേഷത്തിന്‍റെ സജീവവുമായ ഈ പകര്‍ന്നുകൊടുക്കല്‍ 'പാരമ്പര്യം' എന്നറിയപ്പെടുന്നു.
(cf: CCC 76, 78)

വിചിന്തനം
ദൈവീകവെളിപാടിന്റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ, വെളിപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ സത്യങ്ങളെയും കുറിച്ച് ഉറപ്പ് കൈവരിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും, പാരമ്പര്യത്തിൽ നിന്നുമാണ്. അതിനാല്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും സമാനമായ ഭക്തി ബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഇതിൽ ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചുകൊണ്ടുള്ള സുവിശേഷ പ്രഘോഷണം ഒരിക്കലും പൂർണ്ണമാകുന്നില്ല.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »