Meditation. - May 2024

നാം ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ നമ്മുടെ മരണനേരത്ത് ക്രിസ്തു നമ്മെ കണ്ടുമുട്ടാന്‍ വരും

സ്വന്തം ലേഖകൻ 23-05-2023 - Tuesday

"ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും" (യോഹ 14:3)

യേശു ഏകരക്ഷകൻ: മെയ് 23
മരണം എന്ന യാഥാര്‍ത്ഥ്യം എല്ലാ മനുഷ്യരെയും തുല്യരാക്കുന്നുവെന്ന് ലോകം കരുതുന്നു. എന്നാൽ സത്യം അങ്ങനെയല്ല. മരണമാണ് ഓരോ മനുഷ്യനെയും വ്യത്യസ്തനാക്കുന്നത്. ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ആരായിരുന്നുവെന്നുള്ള സത്യം അനാവൃതമാകുന്ന സമയമാണ് അവന്റെ മരണനിമിഷം. ദൈവവിശ്വാസിയും, നിരീശ്വരവാദിയും, സമ്പന്നനും, ദരിദ്രനും ഒരുദിവസം മരണത്തിനു മുൻപിൽ നിസ്സഹായനായി നിൽക്കേണ്ടിവരും. ആ നിമിഷം വരെ മനുഷ്യന് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, ദൈവം ദാനമായി നൽകിയ സമ്പത്തും കഴിവും ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം. എന്നാൽ മരണ നിമിഷത്തോടെ അവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു.

ഒരു ക്രൈസ്ത വിശ്വാസിയുടെ മരണത്തിന് മറ്റു മനുഷ്യരുടെ മരണങ്ങളിൽ നിന്നും വലിയ വ്യത്യാസവും സവിശേഷതയുമുണ്ട്. ഈ ഭൂമിയിലെ ജീവിതകാലത്ത് ഏകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും, വഴിയും സത്യവും ജീവനുമായ അവിടുത്തെ അനുഗമിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ മരിക്കുമ്പോൾ അവനെ കണ്ടുമുട്ടാൻ സാക്ഷാൽ ക്രിസ്തു തന്നെ വന്നു ചേരുന്നു. ഒരു ക്രൈസ്തവനും അക്രൈസ്തവനും തമ്മിലുള്ള വ്യത്യാസം ഈ ഭൂമിയിലെ അവരുടെ ജീവിതംകൊണ്ട് പൂർണ്ണമായും അളക്കാൻ സാധ്യമല്ല. എന്നാൽ "നാം ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ നമ്മുടെ മരണനേരത്ത് ക്രിസ്തു നമ്മെ കണ്ടുമുട്ടാന്‍ വരുകയും നമ്മെ നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും" (YOUCAT 155).

ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസ് മരണസമയത്ത് സ്വർഗ്ഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിക്കുകയും ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു നിൽക്കുന്നതു കാണുകയും ചെയ്തു (അപ്പ 7:55-56). നിരവധി വിശുദ്ധർ തങ്ങളുടെ മരണസമയത്ത് യേശുവിന്റെ സാന്നിധ്യം അനുഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആവിലായിലെ വിശുദ്ധ തെരേസ ഇപ്രകാരം പറഞ്ഞു: "എനിക്കു ദൈവത്തെ കാണണം. അവിടുത്തെ കാണാൻ ഞാൻ മരിക്കണം". ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ തന്റെ മരണസമയത്ത് ഇപ്രകാരം പറഞ്ഞു: "ഞാൻ മരിക്കുകയല്ല, ഞാൻ ജീവനിലേക്കു പ്രവേശിക്കുകയാണ്". ഇപ്രകാരം, ഒരു ക്രിസ്ത്യാനി മരിക്കുമ്പോൾ സ്വന്തം വീട്ടിലേക്ക്, അവനെ സൃഷ്ടിച്ച ദൈവസ്നേഹത്തിലേക്ക് പോകുന്നു. മറ്റൊരിടത്തേക്കും ആ വ്യക്തി യാത്ര ചെയ്യുന്നില്ല.

വിചിന്തനം
ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യം കുറിക്കുന്നു. ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെ‍തന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്ന് പുതിയ നിയമം പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്ന് നല്ല കള്ളനോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയ നിയമത്തിലെ മറ്റുപല ഭാഗങ്ങളും ഈ സത്യം വെളിപ്പെടുത്തുന്നു. അതിനാൽ ഈ ഭൂമിയിലെ ജീവിതകാലത്തു നാം എന്തു വിശ്വസിക്കുന്നു എന്നതും, എന്തു പ്രവർത്തിക്കുന്നു എന്നതും പരമപ്രധാനമാണ്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »