News
ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുവാന്‍ നടത്തുന്ന മത്സരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിനു നിരക്കാത്തത്: ഫ്രാന്‍സിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 18-05-2016 - Wednesday
വത്തിക്കാന്‍: സമൂഹത്തില്‍ ഉന്നതപദവികളിലേക്ക് എത്തപ്പെടുവാന്‍ ധൃതിപിടിക്കുന്നവര്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ ലംഘിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുക്രിസ്തുവിന്റെ ജീവിതം മറ്റുള്ളവരെ സേവിക്കുക എന്ന ലക്ഷ്യത്തില്‍ അടിസ്ഥാനപ്പെട്ടിരുന്നു. എന്നാല്‍ സേവനത്തിന്റെ പേരില്‍ സമൂഹത്തിന്റെ ഉന്നതിയിലേക്കു കയറുവാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ തന്നെ ശക്തിയും പണവും താല്‍പര്യങ്ങളുമെല്ലാം ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടി മാത്രം ശ്രമിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
"വരുവാനിരിക്കുന്ന പീഡാസഹനങ്ങളെ കുറിച്ചും ക്രൂശിലെ മരണത്തെക്കുറിച്ചും ശിഷ്യന്‍മാരോടു ക്രിസ്തു പറയുകയും പ്രാര്‍ത്ഥനയോടെ എല്ലാവരും കഴിയണമെന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. എന്നാല്‍ ശിഷ്യന്‍മാര്‍ പ്രാര്‍ത്ഥിക്കുന്നതിനു പകരം തങ്ങളില്‍ ആരാണു വലിയവനെന്നു തര്‍ക്കിക്കുകയാണു ചെയ്തത്. നമ്മില്‍ വലിയവന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ സേവകനാകണമെന്ന ക്രിസ്തുവിന്റെ വാക്ക് എല്ലാവരും മറന്നു പോകുന്നു. സഭയിലും സമൂഹത്തിലുമെല്ലാം ഇന്നും ഈ തര്‍ക്കമാണു നടക്കുന്നത്. ആരാണു വലിയവന്‍?". പാപ്പ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
വാക്കുകള്‍ എല്ലാവരും സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും വാക്കുകള്‍ ഹൃദയത്തില്‍ നിന്നും വരുന്നതാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. "അസൂയാപരമായ സംസാരങ്ങളും പൊങ്ങച്ചം പറച്ചിലും മറ്റൊരാളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് ഇന്ന് വ്യാപകമായി തീര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെയും സഭയുടെയും എല്ലാ മേഖലകളിലും ഇതു പതിവാകുന്നു. സഭയേയും സമൂഹത്തേയും വിഭചിക്കുന്ന പാപമാണിതെന്ന കാര്യം നാം ഓര്‍ക്കണം". പരിശുദ്ധ പിതാവ് പറഞ്ഞു. സാന്റാ മാര്‍ട്ട ദേവാലയത്തില്‍ നടന്ന വിശുദ്ധ ബലിക്കിടെയാണു പിതാവ് ശ്രദ്ധേയമായ ഈ സന്ദേശം നല്‍കിയത്.
സഭയിലെ വൈദികരേയും സന്യസ്ഥരേയും വിശേഷിച്ച് ഓര്‍ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ വൈദികരുടെ ഒരു യോഗത്തില്‍ പറഞ്ഞു. "ഞാന്‍ വൈദികരുടെ കണക്കും അവരിലൂടെ സഭയിലേക്കു വന്ന എല്ലാ കൃപകളുടേയും കണക്കുകളും ഇവിടെ പറയുന്നില്ല. എന്തുകൊണ്ടാണു തങ്ങളെ തന്നെ സ്വയം ശൂന്യവല്‍കരിച്ച് ക്രിസ്തുവിന്റെ പടയാളികളായി മാറുവാന്‍ ഇവര്‍ക്കു സാധിച്ചതെന്നു നാം അവരോടു ചോദിക്കണം. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇറങ്ങിയ വലിയ മനസിന്റെ ഉടമകള്‍. അവരെ നാം ആദരിക്കണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സൂക്ഷമതയോടെ വേണം വൈദികര്‍ സഭയിലെ അധികാരങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
