India - 2025
ദളിത് ക്രൈസ്തവര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം: ഡിസിഎംഎസ്
31-10-2020 - Saturday
കോട്ടയം: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നു ഡിസിഎംഎസ് ആവശ്യപ്പെട്ടു. പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കു സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട സംവിധാനം പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷനാണെന്നും അതിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായുന്നു ഒന്നാമത്തെ വാഗ്ദാനം. ദളിത് ക്രൈസ്തവ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് വകയിരുത്തിയിട്ടുള്ള നോണ്‍ പ്ലാന്‍ ഫണ്ട് വിഹിതം ഇരട്ടിയാക്കും. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവര്‍ക്കും തുല്യ അളവില്‍ നല്‍കും. ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങള്‍ പട്ടികജാതിക്കാരുടേതുപോലെ എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍.
എന്നാല്‍, ഈ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാനും യോഗം സംസ്ഥാന ഭാരവാഹികളെ ചുമതലപ്പെടുത്തി. വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെങ്കില്‍ സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്ഫുറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു.
കെസിബിസി, എസ്സി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ് കുമാര്‍, രൂപതാ ഡയറക്ടര്‍മാരായ ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. അഗസ്റ്റിന്‍ മൂഞ്ചേരി, ഫാ. തോംസണ്‍ കണ്ണൂര്‍, സംസ്ഥാന നേതാക്കളായ എന്‍ ദേവദാസ്, ജോര്‍ജ് എസ് പള്ളിത്തറ, ജസ്റ്റിന്‍ കുന്നുംപുറം, വൈ. ഫ്രാന്‍സിസ്, എ. അന്പി കുളത്തൂര്‍, ഷിബു ജോസഫ്, ജോണി പരമല, വിന്‍സെന്റ് ആന്റണി, ഷിബു പുനലൂര്‍, ജൈനമ്മ പുനലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക