India - 2025

ഫാ. തോമസ് വയലുങ്കലിന്റെ കാരുണ്യം; പ്രതികളെ പീരുമേട് കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകന്‍ 06-07-2016 - Wednesday

കുമളി: അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിവക സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിനു പിടിയിലായ മൂന്നു മോഷ്ടാക്കള്‍ക്ക് വൈദികന്‍ മാപ്പ് നല്‍കിയതിന് പിന്നാലേ കോടതിയുടെയും കാരുണ്യവും. സെന്റ് തോമസ് ഫൊറോന പള്ളിവക സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിനു പിടിയിലായ മൂന്നു മോഷ്ടാക്കളെയാണ് പീരുമേട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ വെറുതെ വിട്ടത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം സ്വദേശികളായ ഒന്നാം പ്രതി നടരാജന്‍, മൂന്നാം പ്രതി മുരുകന്‍, നാലാം പ്രതി കുപ്പുസ്വാമി എന്നിവരെയാണ് പള്ളി വക സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസില്‍ കോടതി കുറ്റവിമുക്തരാക്കിയത്. പള്ളി വികാരി ഫാ. തോമസ് വയലുങ്കലും പള്ളി അധികൃതരുമാണ് ഈ കേസിന്റെ സാക്ഷികളായുണ്ടായിരുന്നത്.

സാക്ഷിമൊഴി നല്‍കാന്‍ കോടതിയില്‍നിന്നും സമന്‍സ് ലഭിച്ച വികാരി മോഷ്ടാക്കളോട്, സഭയുടെ കരുണയുടെ വര്‍ഷത്തില്‍ പൊറുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പീരുമേട് സ്വദേശിയായ അഡ്വക്കേറ്റ് ഷൈനോട് സൂചിപ്പിച്ചിരിന്നു. ഇതേ തുടര്‍ന്നു അഡ്വ. ഷൈന്‍ കോടതിയില്‍ ഫാ.തോമസ് വയലുങ്കലിന്റെ തീരുമാനം മജിസ്‌ട്രേട്ട് എ.ഷാനവാസിനെ ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ അനുമതിയോടെ വൈദികന്‍ പ്രതികളോടു സംസാരിക്കുകയുംചെയ്തു. പ്രതികള്‍ വൈദിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ഇനി തങ്ങള്‍ മോഷണത്തിനില്ലെന്ന് സത്യം ചെയ്തതോടെ വൈദികന്‍ അവര്‍ക്കു മാപ്പു നല്‍കുകയായിരുന്നു.