മാന്യതയുടെയും മര്യാദയുടെയും കലാലയ അച്ചടക്കത്തിന്റെയും സകല സീമകളും ലംഘിച്ച് റാഗിംഗ് ക്യാമ്പസുകളുടെ ശാപമായി മാറിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളും ഈ ക്രൂരതയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. ഭരണകൂടവും രാജ്യത്തെ നിയമവ്യവസ്ഥയും റാഗിംഗിനെതിരെ അതിശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. റാഗിംഗിനെ കര്‍ശനമായി വിലക്കികൊണ്ടുള്ള അതിശക്തമായ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട്. റാഗിംഗിന് മുതിര്‍ന്നാല്‍ ഭാവി അപകടത്തിലാകും. കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരും, തീര്‍ച്ച.
റാംഗിംഗ് ആരും നിശബ്ദമായി സഹിക്കേണ്ടതില്ല. റാഗിംഗ് നടന്നാല്‍ ഉടന്‍ പ്രതികരിക്കുക. റാഗിംഗിനെതിരായ നിയമ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക. റാഗിംഗിന് മൗനാനുവാദം നല്കിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരികളും ജയിലില്‍ പോകേണ്ടിവരും. റാഗിംഗ് നടത്തിയവര്‍ പലരും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. സ്ഥാപന അധികൃതര്‍ ശിക്ഷാ നടപടികള്‍ നേരിടുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് നിരോധിച്ചുകൊണ്ട് 1997 ഒക്‌ടോബര്‍ 23-ന് നിയമം നിലവില്‍ വന്നിട്ടുണ്ട്, Kerala Prohibition of Ragging ordinance, 1997 എന്ന പേരില്‍ ആദ്യം ഓര്‍ഡിനന്‍സായിട്ടാണ് നിയമം കൊണ്ടുവന്നത്. പിന്നീട് കേരള നിയമസഭ 'The Kerala Prohibition of Ragging Act, 1998' എന്ന പേരില്‍ അത് നിയമമായി അംഗീകരിച്ച് നടപ്പിലാക്കി. കേരളം മുഴുവന്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും. റാഗിംഗ് ഏത് രൂപത്തിലും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ജാമ്യം ലഭിക്കാത്ത കുറ്റമാണ് റാഗിംഗ്.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ശാരീരികമായോ മാനസികമായോ ഉപദ്രവം ഉണ്ടാകുകയോ, ആ വിദ്യാര്‍ത്ഥിയില്‍ ഭീതിയോ ജാള്യതയോ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയല്‍ പെരുമാറുകയോ ചെയ്താല്‍ അത് റാഗിംഗാണ്. ഒരു വിദ്യാര്‍ത്ഥിയെ കളിയാക്കുക, ആക്ഷേപിക്കുക, അയാളെ പരിഹാസ പാത്രമാക്കുന്ന രീതിയില്‍ തമാശകള്‍ കാണിക്കുക, സാധാരണ ഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുക എന്നിവയും റാഗിംഗിന്റെ നിര്‍വ്വചനത്തില്‍പ്പെടും. റാഗിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകത്തോ, പുറത്തോ എവിടെ വച്ച് നടന്നാലും കുറ്റകരമാണ്.
യു.ജി.സി (സര്‍വ്വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്‍) റാഗിംഗിനെ പുനര്‍നിര്‍വ്വചിച്ചിട്ടുണ്ട്. 'തുടക്കക്കാരനോ അല്ലാത്തതോ ആയ ഏത് വിദ്യാര്‍ത്ഥിയോടും വാക്കുകൊണ്ടോ, എഴുത്തുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഉള്ള മോശമായ ഇടപെടല്‍'' എന്നാണ് യു.ജി.സി റാഗിംഗിനെ നിര്‍വ്വചിച്ചിട്ടുള്ളത്. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാത്തരം പീഡനങ്ങളും റാഗിംഗാണ്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അക്കാദമിക് ജോലികള്‍ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുക, സാമ്പത്തികമായി ചൂഷണം ചെയ്യുക. ലൈംഗികമായി ചൂഷണം ചെയ്യുക. സ്വവര്‍ഗ്ഗരതിക്ക് പ്രേരിപ്പിക്കുക. ഇ-മെയിലിലൂടെയോ പോസ്റ്റ് വഴിയോ അസഭ്യ പ്രയോഗം നടത്തുക, നഗ്നനാക്കുക, മറ്റ് തരംതാണ പ്രവര്‍ത്തികള്‍, ആംഗ്യങ്ങള്‍ എന്നിവയെല്ലാം റാഗിംഗിന്റെ പരിധിയില്‍പ്പെടും. സുപ്രീംകോടതിയുടെ യു.ജി.സി. ആന്റി റാഗിംഗ് റെഗുലേഷന്‍ ആക്ട് (04.07.2009) അനുസരിച്ച് സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ കോളേജുകളിലും ആന്റി റാഗിംഗ് സെല്‍ രൂപീകരിക്കേണ്ടതാണ്.
ശിക്ഷാ നടപടികള്‍
റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ 2 വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിംഗില്‍ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. യു.ജി.സി റഗുലേഷന്‍ അനുസരിച്ച് രണ്ടരലക്ഷം രൂപവരെ റാഗിംഗ് നടത്തിയവരില്‍ നിന്ന് പിഴയായി ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലാസില്‍ ഹാജരാകുന്നതില്‍ നിന്ന് സസ്‌പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്/ഫെല്ലോഷിപ്പ് പിന്‍വലിക്കല്‍, ടെസ്റ്റുകളില്‍ നിന്നോ പരീക്ഷകളില്‍ നിന്നോ ഡീബാര്‍ ചെയ്യല്‍, പരീക്ഷാഫലം തടഞ്ഞുവയ്ക്കല്‍, മീറ്റുകള്‍, ടൂര്‍ണമെന്റുകള്‍, യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ നിന്ന് ഒഴിവാക്കല്‍, ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഷന്‍, പുറത്താക്കല്‍, പ്രവേശനം റദ്ദാക്കല്‍, സ്ഥാപനത്തില്‍ നിന്ന് ബഹിഷ്‌ക്കരിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ റാഗിംഗില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ലഭിക്കും.
റാഗിംഗ് നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ സെക്ഷന്‍ 5 പ്രകാരം ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്യുന്നതും അയാള്‍ക്ക് മറ്റേതൊരു സ്ഥാപനത്തിലും അടുത്ത 3 വര്‍ഷത്തേക്ക് പ്രവേശനം ലഭിക്കാത്തതുമാണ്. റാഗിംഗ് നടന്നതായി വിദ്യാര്‍ത്ഥിയോ രക്ഷകര്‍ത്താവോ മാതാപിതാക്കളോ, അധ്യാപകരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്ക് പരാതി നല്കിയാല്‍, മുന്‍വിധി കൂടാതെ ആക്കാര്യം 7 ദിവസത്തിനകം അന്വേഷിച്ച് പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ റാഗിംഗ് നടത്തിയവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് റാഗിംഗ് സംബന്ധിച്ച പരാതി തുടര്‍നടപടിക്കായി പോലീസിന് കൈമാറണം.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാല്‍ ആ വസ്തുത രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. മേല്‍പ്പറഞ്ഞ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹം റാഗിംഗിന് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി കണക്കാക്കി സെക്ഷന്‍ 4 അനുസരിച്ച് ശിക്ഷിക്കപ്പെടും. റാഗിംഗ് തടയുന്നതിന് പരാജയപ്പെടുന്ന കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുനോ ധനസഹായം നിറുത്തി വയ്ക്കാനോ യു.ജി.സി ക്കധികാരുമുണ്ട്. (സെക്ഷന്‍ 12 B of the Act)
പരാതിപ്പെടേണ്ട സ്ഥാപനങ്ങള്‍:
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയാന്‍ യു.ജി.സിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്ലും എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഇന്ത്യാ ലിമിറ്റഡും ചേര്‍ന്ന് ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോണ്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിപ്പെടാം. ഇ-മെയിലിലും പരാതി അയക്കാം. പരാതി ലഭിച്ചാലുടന്‍ 15 മിനിറ്റിനകം സഹായ നടപടി ഉണ്ടാകും.
വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ 1800-180-55 22 ആണ്. ഇ-മെയില്‍ helpline@antiragging.net ആണ്. ഇന്ത്യാതലത്തില്‍ 155222 എന്ന നമ്പറിലും കേരളാതലത്തില്‍ 9846700100 എന്ന നമ്പറിലും വിളിക്കാം. യു.ജി.സിയുടെ റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ www.ugc.ac.in അല്ലെങ്കില്‍ www.education.nic.in എന്നതില്‍ ലഭ്യമാണ്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോരിറ്റിയുടെ സേവനവും ലഭ്യമാണ്.
വിലാസം:
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി,
നിയമ സഹായഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്,
കൊച്ചി-31
ഫോണ്‍ 0484-2396717,
E-mail :kelsa@nic.in,
Website : www.kelsa.gov.in,
24 hour helpline : 9846700100
റാഗിംഗ് ഒഴിവാക്കപ്പെടേണ്ട ക്രൂരവും മാരകവുമായ സാമൂഹിക വിപത്താണ്. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായ എല്ലാവിധ മൃഗീയതയും നിസ്സാഹായനായ മറ്റൊരാളുടെ മേല്‍ പ്രയോഗിക്കുന്നത് കാടത്തമാണ്. റാഗിംഗ് നടത്തുന്നവരെയും റാഗിംഗ് വിധേയരായവരെയും മാനസികാരോഗ്യ പരിപാടികള്‍ക്ക് വിധേയരാക്കണം. ശക്തമായ ബോധവത്ക്കരണവും ക്രിയാത്മകമായ നടപടികളും ഈ കിരാതത്വത്തിനെതിരെ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഇത്തരം പ്രാകൃതമായ അക്രമങ്ങള്‍ ഒരുപരിഷ്‌കൃത സമൂഹത്തിനും അനുവദിക്കാനാവില്ല. കലാലയ അധികൃതരുടെയും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയ്‌ക്കൊപ്പം റാഗ് ചെയ്താല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന സ്ഥിതിയും വന്നാല്‍ മാത്രമേ ഈ കലാലയ വൈകൃതത്തിന്റെ വേരറക്കാനാകൂ.
India
റാഗിംഗ് എന്ന കാടത്തത്തിനെതിരെ എങ്ങനെ പ്രതികരിക്കാം; അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
അഡ്വ.ചാര്‍ളി പോള്‍ 09-07-2016 - Saturday
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അശ്വതി എന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിംഗ് എന്ന കാടത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം ഉള്ളിലേക്കെടുത്ത് ജീവന്‍ നിലനിര്‍ത്തുകയാണ് ഈ പെണ്‍കുട്ടി. കര്‍ണ്ണാടകയില്‍ കലബൂറഗി (ഗുല്‍ബര്‍ഗ)യിലുള്ള സ്വകാര്യ നേഴ്‌സിഗ് കോളേജ് ഹോസ്റ്റലില്‍ അശ്വതിക്കുണ്ടായ കൊടും ക്രൂരാനുഭവത്തിന്റെ കാരണക്കാര്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍ തന്നെയാണെന്ന വിവരം കേരളത്തെ നാണം കെടുത്തുന്നു. റാഗിംഗിന്റെ പേരില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ശുചിമുറി വൃത്തിയാക്കുന്ന ലായനി ബലം പ്രയോഗിച്ച് കുടിപ്പിക്കുകയായിരുന്നു.
മലയാളി വിദ്യാര്‍ത്ഥിനികള്‍ അന്യസംസ്ഥാനങ്ങളിലെ കോളേജുകളില്‍ നേരിടേണ്ടിവരുന്ന റാഗിംഗിന്റെ ക്രൂരകഥകള്‍ എത്രയോ പുറത്തുവന്നുകഴിഞ്ഞു. ഇവയില്‍ പലതിനും മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും വെളിപ്പെടാറുണ്ട്. നാടും വീടും വിട്ട് പുറത്തു പഠിക്കാന്‍ പോകുന്ന നമ്മുടെ കുട്ടികള്‍ കരുതലിനും സുരക്ഷയ്ക്കും വേണ്ടി ആശ്രയിക്കുന്ന മുതിര്‍ന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെ അവരെ റാഗിംഗിന്റെ പേരില്‍ അതിക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ പിറന്ന നാടിനെയാണ് അവര്‍ അപമാനിക്കുന്നത്.
റാഗിംഗിന്റെ പേരിലുള്ള കൊടുംക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. മൃഗത്തോടുപോലും കാണിക്കരുതാത്ത ക്രൂരതയാണ് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നത്. റാഗിംഗ് എന്ന കിരാതത്വം നമ്മുടെ ക്യാമ്പസുകളെ ശവപ്പറമ്പുകളാക്കി മാറ്റുകയാണ്. 2007 ജൂലൈ മുതല്‍ 2014 ജൂണ്‍ വരെ രാജ്യത്ത് റാഗിംഗുമായി ബന്ധപ്പെട്ട് 75 മരണങ്ങളും 36 ആത്മഹത്യാശ്രമങ്ങളും നടന്നു. റാഗിംഗിന്റെ പേരില്‍ നിരവധി പേര്‍ മനോരോഗികളായി. പലരും പഠനം ഉപേക്ഷിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് റാഗിംഗിന്റെ പേരില്‍ നടക്കുന്നത്. കോളേജില്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ സങ്കോചമകറ്റുന്നതിനുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശകലര്‍ന്ന നമ്പറുകളാണ് പിന്നീട് മൃഗീയവും ആഭാസകരവുമായ റാഗിംഗ് എന്ന കാടത്തമായി മാറിയത്.
