India - 2025

സമൂഹത്തെ മുഴുവന്‍ കരുണാര്‍ദ്ര സ്നേഹം കൊണ്ട് നിറക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമാണെന്ന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സ്വന്തം ലേഖകന്‍ 09-07-2016 - Saturday

ബംഗളൂരു: സമൂഹത്തെ മുഴുവന്‍ കരുണാര്‍ദ്ര സ്നേഹം കൊണ്ട് നിറക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമാണെന്ന്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബാംഗളൂരു എന്‍ബിസിഎല്‍സിയില്‍ അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. "ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു വയ്ക്കുന്ന കരുണയുടെ മാതൃകയെ ആഴത്തില്‍ മനസിലാക്കാന്‍ ശരിയായ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. പുതിയ വീഞ്ഞിനെ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചു സൂക്ഷിക്കാനുള്ള ശ്രമമാണു തെറ്റിദ്ധാരണകള്‍ക്കു കാരണമാകുന്നത്" കര്‍ദിനാള്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. പൊതുചര്‍ച്ചകള്‍ക്കു ദൈവശാസ്ത്ര കമ്മീഷന്‍ അംഗമായ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് നേതൃത്വം നല്കി. കഴിഞ്ഞ 2 ദിവസമായി നടന്ന സമ്മേളനത്തില്‍ പൂന ബിഷപ്പ് ഡോ. തോമസ് ദാബ്രെ, റവ.ഡോ.ജോസഫ് പാംബ്ലാനി, ഡോ.സിസ്റ്റര്‍ രേഖാ ചേന്നാട്ട്, റവ. ഡോ.സൂരജ് പിട്ടാപ്പിള്ളി, റവ.ഡോ.ജോര്‍ജ് തേറുകാട്ടില്‍, റവ.ഡോ.തോമസ് കൊല്ലംപറമ്പില്‍, റവ.ഡോ.ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, റവ.ഡോ.എറല്‍ ദ്‌ലിമാ, റവ.ഡോ.പോളച്ചന്‍ കോച്ചാപ്പിള്ളി എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ധര്‍മപുരി ബിഷപ്പ് ഡോ.ലോറന്‍സ് പയസ്, റവ.ഡോ.ജേക്കബ് പറപ്പിള്ളി, റവ. ഡോ.ടോണി നീലങ്കാവില്‍, റവ.ഡോ.സ്‌കറിയ കല്ലൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്കി. സമാപന സമ്മേളനത്തില്‍ സിബിസിഐ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോസഫ് പാംബ്ലാനി കൃതജ്ഞത അര്‍പ്പിച്ചു.