India - 2025

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിനോടനു ബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

സ്വന്തം ലേഖകന്‍ 10-07-2016 - Sunday

കോട്ടയം: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മ നിത്യതയിലെത്തിയതിന്റെ 70-ാം വാര്‍ഷികത്തിലാണ് ഇക്കൊല്ലത്തെ തിരുനാള്‍ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 19നു രാവിലെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റുന്നതോടെ 9 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാകും. അന്നേ ദിവസം മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന്‍ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

24ന് രാവിലെ 11ന് സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, മാര്‍ എഫ്രേം നരികുളം, ബിഷപ് റവ. ഡോ. ജോര്‍ജ് അന്തോണിസ്വാമി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

27നു വൈകുന്നേരം 6.30നു പ്രധാന ദേവാലയത്തില്‍ നിന്നും അല്‍ഫോന്‍സാമ്മ സന്യാസജീവിതം നയിച്ചു മരിച്ച മഠം ചാപ്പലിലേക്ക് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. അന്ന്‍ പുലര്‍ച്ചെ നാലു മുതല്‍ രാത്രി 8.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അന്നേ ദിവസം രാവിലെ 7.30 മുതല്‍ എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് തിരുനാള്‍ ജപമാല പ്രദക്ഷിണവും നടക്കും. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി 24 മണിക്കൂറും തീര്‍ത്ഥാടന ദേവാലയം പ്രാര്‍ത്ഥനയ്ക്കായി തുറന്നിരിക്കുകയാണ്. തീര്‍ത്ഥാടന ദേവാലയത്തിലെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം.